ആസ്ട്രേലിയ: 'ലോകത്തിലേറ്റവും വലിയ പൊക്കക്കാരൻ" എന്ന ഗിന്നസ് വേൾഡ് റെക്കാർഡ് നേടിയിരിക്കയാണ് ആസ്ട്രേലിയ മൃഗശാലയിലെ 'ഫോറസ്റ്റ്' എന്ന ജിറാഫ്. ഉയരം 18 അടി 8 ഇഞ്ച്. അതായത് നാല് മിനി കൂപ്പർ കാറുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചാലുണ്ടാകുന്ന ഉയരം. സാധാരണ ഗതിയിൽ 15 അടി മുതൽ 18 അടി വരെയാണ് ജിറാഫ് പൊക്കം വയ്ക്കാറുള്ളത്. ആൺ ജിറാഫ് ആയ ഫോറസ്റ്റ് മാത്രം പൊക്കക്കാരിൽ പൊക്കക്കാരൻ ആയി. അതുകൊണ്ടാണ് ഇന്ന് ലോകത്തുള്ള ഏറ്റവും ഉയരം കൂടിയ ജിറാഫ് എന്ന പട്ടം നേടിയതും.
'ദി ക്രോക്കോഡൈൽ ഹണ്ടർ' എന്ന ടെലിവിഷൻ ഷോയിലൂടെ ലോകമെങ്ങും ആരാധാകരുള്ള സ്റ്റീവ് ഇർവിന്റെ ആസ്ട്രേലിയ സൂവിലാണ് ഫോറസ്റ്റിന്റെ താമസം. 2006ൽ തിരണ്ടിയുടെ കുത്തേറ്റ് വിഷം തീണ്ടി സ്റ്റീവ് ഇർവിൻ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ടെറിയും മക്കളായ ബിന്ദി, റോബർട്ട് എന്നിവർ ചേർന്ന് ഇർവിൻ ക്വീൻസ്ലാൻഡിൽ സ്ഥാപിച്ച മൃഗശാല ഭംഗിയായി മുന്നോട്ട് കൊണ്ടുപോവുകയാണ്.
ആസ്ട്രേലിയ സൂവിലെ പെൺ ജിറാഫുകളായ കേബിബിയും, ജിജിയും തലയുയർത്തി നോക്കണം 'ഫോറസ്റ്റി"ന്റെ മുഖം കാണാൻ. 2007ൽ ന്യൂസീലൻഡിലെ ഓക്ക്ലൻഡിലാണ് ഫോറസ്റ്റ് ജനിച്ചത്. 2 വയസുള്ളപ്പോൾ ആസ്ട്രേലിയ സൂവിലെത്തി.
സ്റ്റീവ് ഇർവിന്റെ മകൾ ബിന്ദിയാണ് ഫോറസ്റ്റ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. "ഞങ്ങളുടെ പൊന്നോമനയായ ഫോറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ജിറാഫ് എന്ന പട്ടം നേടി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നു. നല്ലൊരു ഹൃദയത്തിനും ഉടമയായ ഈ പൊക്കക്കാരനിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു." -ബിന്ദി കുറിച്ചു.
അമ്മ ടെറിയോടും, സഹോദരൻ റോബർട്ടിനോടും, പ്രതിശ്രുതവരൻ ചാൻഡ്‌ലർ പൊവ്വലിനോപ്പം ഫോറെസ്റ്റും ഉള്ള ചിത്രങ്ങളാണ് ബിന്ദി പോസ്റ്റ് ചെയ്തത്. ബിന്ദിയും ആളൊരു ഗിന്നസ് വേൾഡ് റെക്കോർഡർ ആണ്. ഇസ്റ്റാഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള ടിവി നാച്ചുറലിസ്റ്റ് ആണ് ബിന്ദി. 3.5 മില്യണിലധികം ഫോളോവേർസ് ഇൻസ്റ്റാഗ്രാമിൽ ബിന്ദിക്കുണ്ട്.