ബംഗളുരു : ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ പീക്ക് ടൈം അവസാനിച്ചെന്നും ഇനി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കണമെന്നും മുൻ ഇന്ത്യൻ താരം റോജർ ബിന്നി അഭിപ്രായപ്പെട്ടു.ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിന്നി തന്റെ അഭിപ്രായം പറഞ്ഞത്.
" ധോണിയുടെ ഫിറ്റ്നസ് കുറഞ്ഞു വരികയാണ്. മുൻപ് കളിച്ചതുപോലെ ഇനി അധികകാലം കളിക്കാൻ സാധിക്കില്ല. യുവ താരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ധോണിയുടെ പ്രകടനം നോക്കിയിട്ടാണ് അദ്ദേഹത്തിന്റെ ‘നല്ല കാലം’ കഴിഞ്ഞെന്നു പറയുന്നത്. " - റോജർ ബിന്നി പറഞ്ഞു.
കളിക്കളത്തിൽ ഇതുവരെ ധോണി പുറത്തെടുത്ത അതുല്യപ്രകടനങ്ങളെ മറന്നല്ല താൻ സംസാരിക്കുന്നതെന്ന് പറഞ്ഞ ബിന്നി സ്വന്തം കരുത്തും സാമർത്ഥ്യവുമുപയോഗിച്ച് തോൽക്കുന്ന അവസ്ഥയിൽനിന്ന് കളിയുടെ വിധി തന്നെ മാറ്റുന്ന ധോണിയുടെ സിദ്ധിയെക്കുറിച്ചും വാചാലനായി. . സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ധോണിക്ക് സാധിച്ചിട്ടുണ്ടെന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ അദ്ദേഹത്തിന്റെ ഫിറ്റ്നെസിൽ അൽപ്പം കുറവുണ്ട്. കൂടാതെ യുവതാരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ധോണിയുടെ ഏറ്റവും മികച്ച സമയം കടന്നുപോയി. ധോണി തന്നെയാണ് ഇക്കാര്യം മനസ്സിലാക്കേണ്ടത്– ബിന്നി വിശദീകരിച്ചു.
മുതിർന്ന ക്രിക്കറ്റ് താരങ്ങളെ ബഹുമാനിക്കാൻ ധോണി എപ്പോഴും തയാറായിരുന്നുവെന്ന് ബിന്നി ചൂണ്ടിക്കാട്ടുന്നു. വളരെ സാധാരണക്കാരനായ വ്യക്തിയാണ് ധോണി. മറ്റ് ടീമംഗങ്ങളോട് ഏറെ നേരം സംസാരിക്കാനും താൻ എന്താണ് അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നു് പറയാനും ധോണി എപ്പോഴും തയാറായിട്ടുണ്ടെന്നും ബിന്നി പറഞ്ഞു. 2012ൽ ബിസിസിഐയുടെ അഞ്ചംഗ സെലക്ഷൻ പാനലിലെ അംഗമായിരുന്ന റോജർ ബിന്നി.1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗവുമായിരുന്നു.
2019ൽ ന്യൂസീലാൻഡിനെതിരായ ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.ലോകകപ്പിന് പിന്നാലെ സൈനിക സേവനത്തിനു പോയ ധോണി തിരിച്ചെത്തിയ ശേഷവും ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. ഇൗ വർഷം മാച്ചിൽ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചുകൊണ്ടു ധോണി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും കൊവിഡ് മഹാമാരി കാരണം ഐ.പി.എൽ നീട്ടിവച്ചു. അടുത്തമാസം യു.എ.ഇയിൽ തുടങ്ങാനിരിക്കുന്ന ഐ.പി.എല്ലിലൂടെ വീണ്ടും സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.