pic

തിരുവനന്തപുരം: വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ ജീവനക്കാരൻ പണം തിരിമറി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ജില്ലാ കളക്ടർ നവ്‌ജ്യോത് ഘോസ. അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചതായി കളക്ടർ പറഞ്ഞു. കളക്ടറുടെ അക്കൗണ്ടിൽനിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കളക്ടർ ട്രഷറി ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തതായും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നതായും കളക്ടർ വ്യക്തമാക്കി. സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടർ കണ്ടെത്തിയത്. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടർ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാസങ്ങൾക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. തട്ടിപ്പിന് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.