ന്യൂഡൽഹി: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുളള കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉപവാസം ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ രാവിലെ പത്തിന് ആരംഭിച്ച ഉപവാസം വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഔദ്യോഗിക വസതിയിൽ ഉപവാസം നടത്തുന്നതെന്നാണ് റിപ്പോർട്ട്. സ്വർണക്കടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീൽ ഗുരുതരപ്രോട്ടോക്കോൾ ലംഘനം നടത്തിയതായും അദ്ദേഹം പറഞ്ഞു.
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഉപവാസസമരം നടക്കുന്നത്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനും സംസ്ഥാന നേതാക്കളും ഉപവാസ സമരത്തിന്റെ ഉദ്ഘാടനത്തിൽ വിർച്വലായി പങ്കെടുത്തു. ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് കൊല്ലം ജില്ലയിൽ ബി ജെ പി പ്രവർത്തകരുടെ വിർച്വൽ റാലിയും സംഘടിപ്പിക്കുന്നുണ്ട്.