balachandra-menon

ഫിലിമി ഫ്രൈഡേയ്‌സ് എന്ന തന്റെ യൂ ട്യൂബ് ചാനലിലൂടെ നാല് പതിറ്റാണ്ടിലേറെയുള്ള സിനിമാ ജീവിതത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ബാലചന്ദ്രമേനോൻ. മികച്ച പ്രേക്ഷക പ്രീതിയാണ് ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും ഫിലിമി ഫ്രൈഡേയ്‌സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഥയെയും കഥാപാത്രത്തെയും ആവിഷ്‌കരിക്കാനുള്ള മേനോന്റെ പാടവം അദ്ദേഹത്തിന്റെ സിനിമകളിൽ എത്രയോ തവണ പ്രേക്ഷകർ അറിഞ്ഞിരിക്കുന്നു. അതിൽ നിന്നും ഒട്ടും വിഭിന്നമല്ല ഫിലിമി ഫ്രൈഡേയ്‌സും.

നടൻ സുകുമാരനെ കുറിച്ചുള്ള ഓർമ്മകളാണ് ഇത്തവണ മേനോൻ പങ്കുവയ്‌ക്കുന്നത്. പരുക്കനായ നായകപരിവേഷമണിഞ്ഞ നടൻ എന്നതിലുപരി ആരായിരുന്നു സുകുമാരൻ എന്ന് ബാലചന്ദ്രമേനോന്റെ വാക്കുകളിൽ പ്രേക്ഷകന് അനുഭവവേദ്യമാവുകയാണ്.

'എന്നിലെ സംവിധായകനെക്കാൾ എന്നിലെ ഡയലോഗ് റൈറ്റർക്കാണ് സുകുമാരനെ ഏറ്റവും ഇഷ്‌ടമായത്. കാരണം ഞാൻ എഴുതുന്ന ഡയലോഗുകൾ വളരെ ഭംഗിയോടുകൂടി ഉദ്ദേശിക്കുന്ന ഫലത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സുകുമാരന് സാധിച്ചു. സുകുമാരനെ പറ്റിയുള്ള അനുസ്‌മരണത്തിൽ ഞാൻ പറഞ്ഞത് യേശുദാസിന്റെ പാട്ടും സുകുമാരന്റെ ഡയലോഗും ഒരുപോലെ ഇഷ്‌ടമാണെന്നാണ്. അക്ഷര സ്ഫുടതയിൽ സുകുമാരനെ ജയിക്കാൻ വേറൊരാളില്ല. ഞാൻ കണ്ടിട്ടുള്ള എല്ലാ ഹീറോസിനെ വച്ചുനോക്കുമ്പോഴും സുകുമാരന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. കൈലിയും ഷർട്ടും ധരിച്ചായിരുന്നു അദ്ദേഹം വീട്ടിൽ നിന്നും സെറ്റിൽ എത്തിക്കൊണ്ടിരുന്നത്. സിനിമാ സ്റ്റൈൽ സൗഹൃദങ്ങളൊന്നും സുകുമാരനുണ്ടായിരുന്നില്ല.

ഗുസ്‌തി ചെയ്യാൻ വരുന്നയാളിന്റെ മനോഭാവത്തിലാണ് സുകുമാരൻ ഡബ്ബിംഗ് തിയേറ്ററിലേക്ക് വരുന്നത്. ആദ്യം ഷർട്ടൂരി മാറ്റിയിടും. എന്നിട്ട് കസേരയിൽ ഇരുന്നാൽ ഡബ്ബിംഗ് തീർത്തേ പുള്ളി എഴുന്നേൽക്കുകയുള്ളൂ. മലയാളസിനിമയിൽ ഏറ്റവും വേഗതയിൽ ഡബ്ബ് ചെയ്യുന്ന അഞ്ചുപേരെ എടുത്താൽ അതിൽ ഒരാൾ സുകുമാരനായിരിക്കും. പൃഥ്വിരാജിനും ആ ക്വാളിറ്റി കിട്ടിയിരിക്കുന്നത് അച്ഛനിൽ നിന്നാണ്. വിടുവാ പറയുന്ന സ്വഭാവം സുകുമാരന് ഉണ്ടായിരുന്നില്ല'.