കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തി നേപ്പാൾ പുറത്തിറക്കിയ പരിഷ്കരിച്ച ഭൂപടം ഈ മാസം ഇന്ത്യയ്ക്കും രാജ്യാന്തര സമൂഹത്തിനും ഗൂഗിളിനും ഐക്യരാഷ്ട്ര സംഘടനയ്ക്കും അയച്ചുകൊടുക്കുമെന്ന് നേപ്പാൾ ലാൻഡ് മാനേജ്മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യാൽ. പുതിയ ഭൂപടത്തിന് ആഗോളഅംഗീകാരം നേടുന്നതിനായാണിത്. ഇതിന്റെ 4,000 പകർപ്പുകൾ ഇംഗ്ലീഷിൽ അച്ചടിച്ചു നൽകും. ഇതിനോടകം 25,000 പകർപ്പ് അച്ചടിച്ച് രാജ്യമെമ്പാടും വിതരണം ചെയ്തു. സർക്കാർ സ്ഥാപനങ്ങൾക്ക് ഭൂപടം സൗജന്യമാണ്. പൊതുജനത്തിന് 50 നേപ്പാളി രൂപ ( 3.13 ഇന്ത്യൻ രൂപ) കൊടുത്തും വാങ്ങാം. ഇക്കഴിഞ്ഞ മേയ് 20നാണ് നേപ്പാൾ സർക്കാർ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ച ഭൂപടം പുറത്തിറക്കിയത്. പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് ഐക്യകണ്ഠ്യേന അംഗീകരിച്ചിരുന്നു.
ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല ഭൂപട പരിഷ്കരണമെന്നും ഇത് നേപ്പാളിന്റെ ഏകപക്ഷീയമായ നടപടിയാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. ഇത് ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമാണെന്നും പ്രാദേശിക അവകാശവാദങ്ങൾക്കനുസരിച്ച് അതിർത്തിയുടെ വികസനം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഭൂപടം നേപ്പാൾ യു.എന്നിലേക്ക് അയച്ചാലും സംഘടന അത്, ഔദ്യോഗിക ഇടപാടുകളിൽ ഉപയോഗിക്കുകയോ നേപ്പാൾ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ പ്രദേശങ്ങൾ അവരുടേതായി അംഗീകരിച്ച് സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രദർശിപ്പിക്കുകയോ ചെയ്യില്ല. കാരണം, ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ രാജ്യാന്തര അതിർത്തി വിഷയങ്ങളിൽ യു.എൻ ഇടപെടാറില്ല.