covid-negative

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യ. പ്രതിദിന രോഗമുക്തി നിരക്കിലാണ് ഇന്ത്യ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ആദ്യമായി രാജ്യത്ത്, 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം 50,000 കടന്നിരിക്കുകയാണ്. കൃത്യമായി 51,255 പേർക്കാണ് പുതുതായി കൊവിഡ് ഫലം നെഗറ്റീവായിരിക്കുന്നത്. രാജ്യത്ത് ആകെ 11,45,629 പേരാണ് രോഗമുക്തി നേടിയത്.

ഇന്ത്യയിലെ രോഗമുക്തി നിരക്ക് ഇപ്പോൾ 64.53% ശതമാനമാണ്. അതേസമയം, നിലവിൽ രാജ്യത്ത് 5,67,730 പേരാണ് രോഗം മൂലം ചികിത്സയിലിരിക്കുന്നത്. എന്നാൽ ഇതേ സമയപരിധിക്കുള്ളിൽ 54,736 പേർക്ക് രാജ്യത്ത് രോഗം വന്നുവെന്നതും വസ്തുതയാണ്. അടുപ്പിച്ച് നാലാം ദിവസമാണ് ഇന്ത്യയിൽ രോഗികളുടെ പ്രതിദിന കണക്ക് 50,000ത്തിന് മുകളിൽ പോകുന്നത്.

പുതുതായി 853 പേർ രോഗം മൂലം മരണപ്പെട്ടിട്ടുമുണ്ട്. ഇതോടെ രോഗം മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 37,560ലേക്ക് എത്തിയിട്ടുണ്ട്. രാജ്യത്താകെ 17,50,724 പേർക്കാണ് രോഗം വന്നത്. ഐ.സി.എം.ആറിന്റെ കണക്ക് പ്രകാരം രാജ്യത്ത് ആഗസ്റ്റ് ഒന്ന് വരെ 1,98,21,831 കൊവിഡ് ടെസ്റ്റ് നടന്നിട്ടുണ്ട്. ഇന്നലെ മാത്രം 4,63,172 പേരിൽ നിന്നുമാണ് പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചത്.

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊവിഡ് പരിശോധനയുടെ കാര്യത്തിൽ അമേരിക്കയാണ് മികച്ചുനിൽക്കുന്നതെന്നായിരുന്നു പരാമർശവുമായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നിരുന്നു.

അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ കൊവിഡ് പ്രതിരോധ കാര്യത്തിൽ തനിക്ക് സംഭവിച്ച വീഴ്ചകളും ഭരണാധികാരിയായുള്ള തന്റെ കഴിവുകേടുകളും മറച്ചുവയ്ക്കാൻ കൂടിയാണ് ഇന്ത്യയെ മോശമായി ചിത്രീകരിച്ചുകൊണ്ട് ട്രംപ് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തിയത്.