മലപ്പുറം: വനിതാ മെമ്പറെന്ന് ഭാവിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ചയാൾ പൊലീസ് പിടിയിൽ. മലപ്പുറം താനൂര്‍ സ്വദേശിയായ റിജാസ് എന്നയാളെയാണ് പൂക്കോടുപാടം പൊലീസ് അറസ്റ്റ് ചെയ്തത്. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് പ്രതി മോശം രീതിയിലുള്ള വീഡിയോകള്‍ അയച്ചിരുന്നത്.
ഇവരുടെ നമ്പറുകള്‍ പഞ്ചായത്തിന്റെ വെബ് സൈറ്റില്‍ കയറിയാണ് പ്രതി തപ്പിയെടുത്തത്. രാജസ്ഥാൻ സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പർ ഉപയോഗിച്ചുകൊണ്ടാണ് ഇയാൾ ഗ്രൂപ്പിലേക്ക് മോശം സന്ദേശങ്ങൾ അയച്ചത്. കൂടാതെ ഇയാൾ ഈ നമ്പറില്‍ നിന്ന് മറ്റാരെയും വിളിച്ചതുമില്ല. ഇക്കാര്യങ്ങളാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്.