നാസ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹർലി, ബോബ് ബെൻകൻ എന്നിവരുമായി സ്പേസ് എക്‌സ് കമ്പനിയുടെ ക്രൂഡ്രാഗൺ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തി. ഇന്ത്യൻ സമയം പുലർച്ചെ 12.18ന് പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്ലോറിഡയുടെ തീരക്കടലിൽ ലാൻഡ് ചെയ്‌തു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 5.02നാണ് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടത്.45 വർഷത്തിന് ശേഷമാണ് ഒരു ബഹിരാകാശ പേടകം സുരക്ഷിതമായി കടലിൽ ലാൻഡ് ചെയ്യുന്നത്. ഏകദേശം പത്തൊൻപത് മണിക്കൂറാണ് ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രയ്‌ക്ക് വേണ്ടിവന്നത്. സാധാരണ 6 - 7 മണിക്കൂറുകൾ മതിയാകും. കാലാവസ്ഥാ മാറ്റങ്ങൾ പരിഗണിച്ച് ഭൂമിയെ ഭ്രമണം ചെയ്താണ് പേടകം ലാൻഡിംഗിന് തയ്യാറെടുത്തത്.
അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ടിട്ടുള്ള ഈസായിസ് ചുഴലിക്കാറ്റിന്റെ ഗതി കണാക്കി അതിൽ നിന്ന് വളരെ അകലെയാണ് ലാൻഡ് ചെയ്യാനുള്ള സ്ഥലങ്ങൾ നിശ്ചയിച്ചത്. ഫ്ലോറിഡയുടെ കിഴക്കും പടിഞ്ഞാറും തീരക്കടലിലും മെക്സിക്കോ ഉൾക്കടലിലും പേടകത്തെ കടലിൽ നിന്ന് വീണ്ടെടുക്കാനായി യു.എസ് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിരുന്നു.
കടലിൽ നിന്ന് വീണ്ടെടുക്കുന്ന പേടകത്തിൽ നിന്ന് നിശ്ചിത സമയത്തിന് ശേഷം പുറത്തിറങ്ങുന്ന സഞ്ചാരികളെ നാസയുടെ പ്രത്യേക കേന്ദ്രത്തിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയുടെ ആദ്യ സ്വകാര്യ ബഹിരാകാശ മനുഷ്യ ദൗത്യമാണിത്. ഇതിൽ വിക്ഷേപണത്തിന് ഉപയോഗിച്ച ഫാൽക്കൺ റോക്കറ്റും മനുഷ്യ പേടകമായ ക്രൂ ഡ്രാഗണും വീണ്ടും ഉപയോഗിക്കാം. ഇതേ ക്രൂ ഡ്രാഗൺ വരുന്ന സെപ്റ്റംബറിൽ വീണ്ടും ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. ആ ദൗത്യത്തിലെ ഒരു സഞ്ചാരി ബോബ് ബെൻകന്റെ ഭാര്യ മേഗൻ മക് ആർതർ ആയിരിക്കും.
"Thanks for flying @SpaceX."
— NASA (@NASA) August 2, 2020
📍 Current Location: Planet Earth
A 2:48pm ET, @AstroBehnken and @Astro_Doug splashed down, marking the first splashdown of an American crew spacecraft in 45 years. #LaunchAmerica pic.twitter.com/zO3KlNwxU3
1975ൽ അമേരിക്കയുടെ അപ്പോളോ പേടകം സോവിയറ്റ് യൂണിയന്റെ സോയൂസ് പേടകത്തിൽ നിന്ന് വേർപെട്ട് പസിഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്തിരുന്നു. പിന്നീടുള്ള ദൗത്യങ്ങളെല്ലാം റൺവേയിൽ ഇറങ്ങുന്ന സ്‌പേസ് ഷട്ടിലുകളായിരുന്നു.
👀 The first view of the @SpaceX Dragon Endeavour vehicle returning to Earth. #LaunchAmerica pic.twitter.com/zVxi1DgrSe