balabhaskar

കൊച്ചി: ബാലഭാസ്‌കറിന്റെത് അപകടമരണമെന്ന് മൊഴി നൽകിയ കെ എസ് ആർ ടി സി ഡ്രൈവർ സി. അജിയുടെ യു എ ഇ കോൺസുലേറ്റ് നിയമനത്തിൽ ദുരൂഹതയെന്ന് ആരോപണം. യു എ ഇ കോൺസുലേറ്റിലെ ഡ്രൈവറാണ് ഇപ്പോൾ അജി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. യു എ ഇ കോൺസുലേറ്റ് വഴി യു എ ഇ സർക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കേസിൽ നീതിതേടി പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകൻ അരുൺ കുമാർ ആവശ്യപ്പെട്ടു.

'ബാലഭാസ്‌കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ്' ഇതായിരുന്നു അജിയുടെ മൊഴി. അപകട സമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തൽ. ഈ നിഗമനം ശരിവച്ച് ബാലുവിനെ ആദ്യം ചികിത്സിച്ച മെഡിക്കൽ കോളജിലെ ഡോക്‌ടർ ആർ.ഫൈസലും രംഗത്തു വന്നിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രധാന ദുരൂഹതകളിലൊന്ന് ആരാണ് കാർ ഓടിച്ചതെന്നാണ്. ബാലഭാസ്‌കറാണ് കാർ ഓടിച്ചതെന്നാണ് ഡ്രൈവറായ അർജുന്റെ മൊഴി. എന്നാൽ അർജുനാണ് വാഹനം ഓടിച്ചതെന്നും ബാലഭാസ്‌കർ ഉറങ്ങുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ടെത്തൽ.

സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ബാലഭാസ്‌കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ പ്രതികളായ സ്വർണക്കടത്ത് കേസിൽ, 25 പേർ ഇപ്പോഴും ഒളിവിലാണ്. എട്ടു പേർക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേർ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങി.

ഇതിനിടെ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയെ സമീപിച്ചിട്ടുണ്ട്. അപകട സമയത്ത് കാർ ഓടിച്ചത് ബാലഭാസകറായിരുന്നെന്നാണ് ഹർജിയിലെ വാദം.

ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണം സി ബി ഐ ഏറ്റെടുത്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുയർന്ന എല്ലാ ആരോപണങ്ങളും സി ബി ഐ സംഘം അന്വേഷിക്കും. കേരളത്തിലേക്ക് 700 കിലോ സ്വർണം കടത്തിയെന്നാണ് ഡി ആർ ഐയുടെ കണ്ടെത്തൽ. യു എ ഇ കോൺസുലേറ്റ് സ്വർണക്കടത്തിനു മുൻപ് കേരളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയായിരുന്നു അത്. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്‌കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം ഒമ്പത് പേരാണ് അന്ന് അറസ്റ്റിലായത്.