ഇസ്ലാമാബാദ്: ശ്രീലങ്കയ്ക്കെതിരായ തന്റെ രണ്ടാം ഏകദിനത്തിൽ 37 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരമാണ് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്രീദിയുടെ ആദ്യ സെഞ്ച്വറിയായിരുന്നു അത്. എന്നാൽ ശ്രീലങ്കയ്ക്കെതിരേ 40 പന്തിൽ നിന്ന് 104 റൺസെടുത്ത ആ മത്സരത്തിൽ അഫ്രീദി ഉപയോഗിച്ചത് സ്വന്തം ബാറ്റായിരുന്നില്ല. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ സമ്മാനിച്ച ബാറ്റായിരുന്നു അത്. ആ സംഭവമാണ് അഫ്രീദിയെ ഒരു ബാറ്റ്സ്മാനാക്കി മാറ്റിയതെന്ന് അന്ന് അഫ്രീദിയുടെ സഹതാരമായിരുന്ന അസ്ഹർ മഹ്മൂദ് പറയുന്നു.
സച്ചിൻ സമ്മാനിച്ച ബാറ്റ് വഖാർ യൂനിസാണ് അഫ്രീദിക്ക് നൽകിയത്. ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ബൗളർ എന്ന നിലയിൽ നിന്ന് അഫ്രീദിയെ ഒരു ബാറ്റ്സ്മാനാക്കി മാറ്റിയത് ആ സംഭവമാണെന്ന് മഹ്മൂദ് ഒരു പാകിസ്ഥാൻ മാദ്ധ്യമത്തിന്റെ പോഡ്കാസ്റ്റിൽ പറഞ്ഞു. അരങ്ങേറ്റ മത്സരത്തിൽ അഫ്രീദിക്ക് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. കാരണം അന്ന് അദ്ദേഹം ആറാം നമ്പറിലായിരുന്നു ബാറ്റിംഗിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ശ്രീലങ്കയുടെ സനത് ജയസൂര്യയും റൊമേഷ് കാലുവിതരണയും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് കാരണം ടീം മാനേജ്മെന്റ് അഫ്രീദിയെ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യിക്കാൻ തീരുമാനിക്കുകയായിരുന്നു.
''സഹാറ കപ്പിനു ശേഷം 1996-ൽ നെയ്റോബിയിലാണ് ഷാഹിദ് അഫ്രീദി അരങ്ങേറ്റം കുറിക്കുന്നത്. എന്റെയും ആദ്യ മത്സരം അതായിരുന്നു. മുഷ്താഖ് അഹമ്മദിന് പരിക്കേറ്റതിനാൽ പാകിസ്ഥാൻ എ ടീമിനൊപ്പം വെസ്റ്റിൻഡീസിൽ പര്യടനം നടത്തുകയായിരുന്ന അഫ്രീദിയെ ടീമിലെടുക്കുകയായിരുന്നു. അതോടെ മൂന്നാം നമ്പറിൽ നന്നായി കളിക്കാനാകുന്ന ഒരാളെ വേണമെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നോടും അഫ്രീദിയോടും നെറ്റ്സിൽ പരിശീലിക്കാൻ പറഞ്ഞു. ഞാൻ ശ്രദ്ധിച്ച് കളിച്ചപ്പോൾ അഫ്രീദി സ്പിന്നർമാർ അടക്കമുള്ള എല്ലാവരേയും കടന്നാക്രമിക്കുകയായിരുന്നു. അടുത്ത ദിവസം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനു മുമ്പ് അഫ്രീദിയാണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നതെന്ന് ടീം പറഞ്ഞു.
വഖാറിന് സച്ചിനിൽ നിന്ന് ഒരു ബാറ്റ് ലഭിച്ചിരുന്നു. അന്ന് അഫ്രീദി സച്ചിന്റെ ആ ബാറ്റ് ഉപയോഗിച്ച് കളിച്ച് സെഞ്ച്വറി നേടി. അതോടെയാണ് അദ്ദേഹം ഒരു ബാറ്റ്സ്മാനാകുന്നത്. ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ബൗളറായിരുന്നു അഫ്രീദി അതുവരെ. എന്നാൽ അതിനു ശേഷം അദ്ദേഹത്തിന് ലഭിച്ചത് മഹത്തായ ഒരു കരിയറായിരുന്നു.'' - മഹ്മൂദ് പറഞ്ഞു.