tharoor

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ പോയതിനെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂർ രംഗത്തെത്തി. 'അസുഖം വന്നപ്പോൾ നമ്മുടെ ആഭ്യന്തര മന്ത്രി ഡൽഹിയിലെ എയിംസ് തിരഞ്ഞെടുക്കാതെ അയൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതിൽ ആശ്ചര്യം തോന്നുന്നു. പൊതുജനത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ, പൊതുസ്ഥാപനങ്ങൾക്ക് ഭരണത്തിലുളളവരുടെ രക്ഷാകർതൃത്വവും പരിലാളനയും ആവശ്യമാണ്' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു 1956ൽ എയിംസ് സ്ഥാപിച്ചതിന്റെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷാ ഇപ്പോൾ ചികിത്സയിലുളളത്.

ഇന്നലെ വൈകുന്നേരമായിരുന്നു അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചെറിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ അഡ്മിറ്റായി എന്നും അമിത് ഷാ ട‌്വിറ്റലൂടെ വ്യക്തമാക്കിയിരുന്നു.