li

അമൃത്‌സർ: പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 104 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു. സംഭവത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വ്യാജമദ്യ നിർമാണ വസ്തുക്കൾ പൊലീസ് പിടികൂടി.

അമൃത്‌സർ, ബെറ്റാല, തരൻതാരൻ ജില്ലകളിലാണ് ദുരന്തമുണ്ടായത്. തരൻതാരനിൽ മാത്രം 80 പേർ മരിച്ചു. അമൃത്‌സറിലും ഗുരുദാസ്‌പൂരിലും 14 പേരും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരാണ് അറസ്റ്റിലായത്. പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ വ്യാജമദ്യ നിർമാണ വസ്തുക്കൾ പിടികൂടി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തിരുന്നു.

അതിനിടെ വിഷമദ്യ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തി. 'നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്നും ദാരുണമായ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നുമായിരുന്നു" അമരീന്ദറിന്റെ പ്രതികരണം. അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മുഖ്യമന്ത്രിക്കും എം.എൽ.എമാർക്കും പങ്കുണ്ടെന്നാരോപിച്ച് ശിരോമണി അകാലിദൾ പ്രതിഷേധം ശക്തമാക്കി.