sasi

ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ.

‘അസുഖം വന്നപ്പോൾ നമ്മുടെ ആഭ്യന്തര മന്ത്രി ഡൽഹിയിലെ എയിംസ് തിരഞ്ഞെടുക്കാതെ അയൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതിൽ ആശ്‌ചര്യം തോന്നുന്നു. പൊതുജനത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ, പൊതുസ്ഥാപനങ്ങൾക്ക് ഭരണത്തിലുള്ളവരുടെ രക്ഷാകർതൃത്വവും പരിലാളനയും ആവശ്യമാണ്.’– തരൂർ ട്വീറ്റ് ചെയ്തു.

ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളിലൊന്ന് എന്ന ആശയത്തിലൂന്നി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1956ൽ എയിംസ് സ്ഥാപിച്ചതിന്റെ ചിത്രം സഹിതമുള്ള ട്വീറ്റ് പങ്കുവച്ചാണ് തരൂരിന്റെ വിമർശനം.

നേരിയ കൊവിഡ് ലക്ഷണങ്ങളോടെ താൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അമിത് ഷാ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. 55കാരനായ ഷാ ഗുർഗാവിലെ മേദാന്ത ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.