ന്യൂയോർക്ക് : വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളാണ് ഹ്യൂബെർട്ടും കാലിസയും. രണ്ട് ആഫ്രിക്കൻ സിംഹങ്ങളാണ് ഇവർ. ലോസ്ആഞ്ചൽസ് മൃഗശാലയിൽ എത്തുന്നവർക്കെല്ലാം കൗതുകമായിരുന്നു ഇവർ രണ്ടു പേരും. വന്ന നാൾ മുതൽ രണ്ട് പേരും ഒരുമിച്ചാണ്. ഏറെ നാളത്തെ കൂട്ടുകെട്ടിന് ശേഷം ഇരുവരുടെയും സൗഹൃദം കഴിഞ്ഞ ദിവസം അവസാനിച്ചു. പ്രായാധിക്യം മൂലവും ദീർഘനാളായുള്ള ആരോഗ്യപ്രശ്നവും കണക്കിലെടുത്ത് ഇരുവരെയും മൃഗശാല അധികൃതർ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.
1999 ഫെബ്രുവരി 7നാണ് ഹ്യൂബെർട്ടിന്റെ ജനനം. 1998 ഡിസംബർ 26നാണ് കാലിസ ജനിച്ചത്. വർഷങ്ങളായി സിയാറ്റിലിലെ വുഡ്‌ലാൻഡ് പാർക്ക് മൃഗശാലയിലായിരുന്നു ഇരുവരും. കഴിഞ്ഞ ആറ് വർഷമായി ഇവർ ലോസ്ആഞ്ചലസ് മൃഗശാലയിലാണ്. ഒരിക്കലും വേർപിരിഞ്ഞിരിക്കാത്ത ഇവരിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടാൽ മറ്റേയാളുടെ സ്ഥിതി എന്താകുമായിരുന്നു എന്ന് ആലോചിക്കാൻ പോലും സാദ്ധ്യമല്ലെന്ന് മൃഗശാല അധികൃതർ പറയുന്നു. ഏറെ ദുഃഖത്തോടെയാണെങ്കിലും രണ്ട് പേരുടെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.
മൃഗശാലയിലും മറ്റും ജീവിക്കുന്ന ആഫ്രിക്കൻ സിംഹങ്ങളുടെ ആയൂർദൈർഘ്യം ഏകദേശം 17 വർഷമാണ്. അതേസമയം, ഹ്യൂബെർട്ടും കാലിസയും 21 വർഷം ജീവിച്ചു. വനപ്രദേശങ്ങളിൽ ഏകദേശം 23,000 മുതൽ 39,000 വരെ ആഫ്രിക്കൻ സിംഹങ്ങൾ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആഫ്രിക്കൻ സിംഹങ്ങളെ തങ്ങളുടെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വേട്ടയാടൽ ഉൾപ്പെടെയുള്ള ഭീഷണികൾ നേരിടുന്നവയാണ് ഈ ലിസ്റ്റിലുള്ളത്.