ലണ്ടൻ : ബ്രിട്ടീഷ് തീരത്ത് ജീർണിച്ച നിലയിൽ കരയ്ക്കടിഞ്ഞ കൂറ്റൻ അജ്ഞാത ജീവി നാട്ടുകാരെയും ഗവേഷകരെയും വട്ടംചുറ്റിക്കുന്നു. ലിവർപൂളിലെ മെഴ്സിസൈഡ് ബീച്ചിലാണ് 15 അടി നീളമുള്ള ഭീമൻ ജീവിയുടെ മൃതദേഹം കരയ്ക്കടിഞ്ഞിരിക്കുന്നത്. രോമാവൃതമായ ശരീരത്തോട് കൂടിയുള്ള ജീവിയുടെ ശിരസ് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. കടൽ ജീവികൾക്ക് നീന്താൻ സഹായിക്കുന്ന തരത്തിലുള്ള തുഴകൾ അജ്ഞാത ജീവിയിലും കണ്ടെത്തിയിട്ടുണ്ട്.
അജ്ഞാത ജീവികളുടെ ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞതോടെ ജീവിയെ കണ്ടെത്തുന്നതിനായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പലരും തിമിംഗലത്തോടാണ് ജീവിയെ ഉപമിക്കുന്നതെങ്കിലും ശരിക്കും ഏത് ജീവിയാണെന്ന് ആർക്കും ഉറപ്പിച്ച് പറയൻ സാധിക്കുന്നില്ല. ചിലരാകട്ടെ വൂളി മാമത്തിനെ പോലെയുണ്ടെന്നാണ് പറയുന്നത്. ഏതായാലും യൂണിവേഴ്സിറ്റി ഒഫ് ലിവർപൂളിലെ ഉൾപ്പെടെയുള്ള ഗവേഷകർ ഈ ജീവി ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. വൈകാതെ തന്നെ അജ്ഞാത ജീവിയുടെ രഹസ്യം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.