ന്യൂഡൽഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരണപ്പെട്ട ഡോ. ജോഗീന്ദർ ചൗധരിയുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ബാബ സാഹിബ് അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറായിരുന്നു അദ്ദേഹം. "കൊവിഡ് രോഗം ബാധിച്ച് മരിച്ച ഡോ. ജോഗീന്ദർ ചൗധരിയുടെ കുടുംബത്തെ കാണുകയും ഒരു കോടി രൂപ ധനസഹായം നൽകുകയും ചെയ്തു. ആ കുടുംബത്തിന് സാധ്യമായ സഹായങ്ങളെല്ലം ചെയ്യും" കെജ്‌രിവാൾ തന്റെ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ജൂൺ 29 നാണ് ഡോ. ജോഗീന്ദർ ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
സ്വന്തം ജീവൻ പോലും നോക്കാതെ രാത്രിയെന്നും പകലെന്നുമില്ലാതെ കൊവിഡ് രോഗികളെ പരിപാലിക്കുകയാണ് ആരോഗ്യ പ്രവർത്തകരെന്നും ഇത്തരത്തിലൊരു കൊവിഡ് യോദ്ധാവായിരുന്നു ഡോ. ജോഗീന്ദർ ചൗധരിയെന്നും ആംആദ്മി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, ശുചികരണ പ്രവർത്തകർ, മറ്റ് മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ കഠിനാധ്വാനം മൂലം സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്നുവെന്നും പാർട്ടി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.