gold-case-nia

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ എൻ.ഐ.എ സംഘം യു.എ.ഇയിലേക്ക്. അന്വേഷണ സംഘത്തെ യു.എ.ഇയിലേക്ക് അയയ്ക്കാൻ എൻ.ഐ.എ തീരുമാനമായി. നയതന്ത്ര ബാഗുകൾ കൈകാര്യം ചെയ്യുന്ന രീതിയും ഹവാല ഇടപാടുകളും സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിന്റെ യു.എ.ഇ യാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യ വൈകാതെ യു.എ.ഇയുടെ അനുമതി തേടുമെന്നാണ് വിവരം.

യു.എ.ഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരെക്കുറിച്ചും സംഘം വിശദമായ അന്വേഷണം നടത്തും. യു.എ.ഇ സ‍ർക്കാരിന്റെ അനുമതിയും തുടർന്ന് സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും. സ്വർണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ കേസ് ഡയറി എൻ.ഐ.എ ഇന്ന് കോടതിയിൽ സമർപ്പിക്കും. കെ.ടി. റമീസിന്റെ കസ്റ്റഡി നീട്ടാനും എൻ.ഐ.എ അപേക്ഷ നൽകും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയും ഇന്ന് എൻ.ഐ.എ കോടതി പരിഗണിക്കും.

സ്വർണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നു എന്നും കഴിഞ്ഞയാഴ്ച എൻ.ഐ.എ കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. റമീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് കൂടാതെ ശിവശങ്കറിന്റെ ഫ്ലാറ്റിലടക്കമെത്തിച്ച് തെളിവെടുപ്പ് നടത്തിയതിലൂടെ നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.