ഏകദേശം പതിനഞ്ചടി നീളമുണ്ട്. ആ ജീർണിച്ച ശരീരത്തിന്. എല്ലുകളെല്ലാം തളളി പുറത്തേക്ക് വന്നിട്ടുണ്ട്. നിറയെ രോമങ്ങളുളള ഏതോ ജീവിയായിരുന്നു അത്. ഇംഗ്ളണ്ടിലെ എയിൻസ്ഡേൽ ബീച്ചിൽ വന്നടിഞ്ഞ ജഡാവശിഷ്‌ടം ഏതിന്റേതെന്ന സംശയം സമൂഹമാദ്ധ്യങ്ങളിൽ പലവിധ ചർച്ചകൾക്ക് വഴിവച്ചു.
വളരെയധികം ദുർഗന്ധം പരത്തുന്ന ജഡാവശിഷ്‌ടത്തിലെ കാലുകൾ നീന്താൻ സഹായിക്കുന്നതിനുളളതുപോലെയാണ്. കുഞ്ഞിന് ജന്മം നൽകുന്നതിനിടെ മരിച്ച ഏതോ ജീവിയാണെന്നാണ് ബീച്ചിലെത്തിയ കാഴ്‌ചക്കാരിൽ ഒരാൾ അഭിപ്രായപ്പെട്ടത്. രോമങ്ങൾ നിറഞ്ഞതിനാൽ മാമത്ത് എന്ന പൂർവകാല ജീവിയുടെ അവശിഷ്‌ടമാണെന്ന് ചിലർ. തിമിംഗലമാണെന്നും വാൽറസ് ആണെന്നും മറ്റ് ചിലർ. എന്നാൽ വിദഗ്‌ധർക്ക് ജീവി ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വളരെയധികം അഴുകിയ നിലയിലാണ് മൃതശരീരം എന്നതിനാലാണ് ഇതെന്നും എന്നാൽ തിമിംഗല വർഗത്തിൽ പെട്ട ജീവിയാകാനാണ് സാദ്ധ്യതയെന്നും അവർ അഭിപ്രായപ്പെടുന്നു.