ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീംകോടതി. ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട വിചാരണ കോടതി ജഡ്ജിയുടെ നടപടി കോടതി ശരിവയ്‌ക്കുകയായിരുന്നു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നത്.
കഴിഞ്ഞ ജനുവരി മൂന്നാം ആഴ്ചയിലാണ് ഇതു സംബന്ധിച്ച സുപ്രീംകോടതി നിർദേശം വരുന്നത്. ജൂലായ് മാസത്തോടെ വിചാരണ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ കോടതി പ്രവർത്തിക്കാനായില്ല. വിചാരണ നടപടികൾ ഈ സമയം കൃത്യമായി മുമ്പോട്ട് കൊണ്ടുപോകാനുമായില്ല.
ഈ സാഹചര്യത്തിൽ ആറ് മാസത്തേക്ക് കൂടി വിചാരണ നടപടികൾ നീട്ടാൻ അനുവദിക്കണമെന്നാണ് ജഡ്ജി ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതി രജിസ്ട്രിക്ക് ഇത് സംബന്ധിച്ച് കത്ത് ശനിയാഴ്ചയാണ് അദ്ദേഹം കൈമാറിയത്. വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.