kashmir

ശ്രീനഗര്‍: കാശ്മീരിന് പ്രത്യേക പദവി എടുത്ത് കളയാനുള്ള ബില്‍ അവതരിപ്പിച്ചിട്ട് ഒരു വര്‍ഷമാകാനിരിക്കെ കടുത്ത സുരക്ഷാ മുന്‍കരുതലുമായി കേന്ദ്ര സര്‍ക്കാര്‍. കാശ്മീരില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ രണ്ട് ദിവസം കര്‍ഫ്യൂവിന് ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായിരിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. തലസ്ഥാനമായ ശ്രീനഗര്‍ കേന്ദ്രീകരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കാശ്മീരിലെ എല്ലാ ജില്ലകളിലും പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ ഔദ്യോഗിക പാസ് ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കുവാന്‍ സാധിക്കുകയുള്ളു. എന്നാല്‍, പോലീസിനോ അവശ്യ സര്‍വീസുകള്‍ക്കോ ഇത് ബാധകമായിരിക്കുകയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

കര്‍ഫ്യൂവിന് പുറമെ സംസ്ഥാനത്ത് ആഗസ്റ്റ് മാസം ഒന്ന് മുതല്‍ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാം സ്റ്റീല്‍ ബാരിക്കേഡുകളും കമ്പിവേലികളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷയുടെ ഭാഗമായി ടെലിഫോണ്‍ ലൈനുകളും ഇന്റര്‍നെറ്റ് കണക്ഷനും അടക്കം റദ്ദാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് ആരും പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശവുമായി പോലീസ് വാഹനം നിരവധി വട്ടം ഗ്രാമങ്ങളിലടക്കം എത്തിയിരുന്നു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആഗസ്റ്റ് എട്ട് വരെ നീട്ടിയിരുന്നു. അതിനിടെയാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്.