mathayi

പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ സ്വദേശി മത്തായി കിണറ്റിൽ മരിച്ച സംഭവം ജി.ഡി ബുക്കിൽ (കുറ്റകൃത്യങ്ങൾ എഴുതുന്ന ജനറൽ ഡയറി) എഴുതിയതിൽ വൻ ക്രമക്കേട്. പുറത്തുകൊണ്ടുപോകാൻ പാടില്ലെന്നിരിക്കെ, ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജി.ഡി ബുക്ക് കരികുളം ഫോറസ്റ്റ് സ്റ്റേഷനിലും തുടർന്ന് വടശേരിക്കര ഐ.ബിയിലും കൊണ്ടുപോയി. വടശേരിക്കര റേഞ്ച് ഒാഫീസറുടെ നിർദ്ദേശപ്രകാരം ജി.ഡി കൊണ്ടുപോയെന്നാണ് സൂചന. ഗുരുനാഥൻമണ്ണിലെ സെക്‌ഷൻ ഫോറസ്റ്റ് ഒാഫീസറാണ് ജി.ഡിയിൽ വിവരങ്ങൾ രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം നടത്തിയിട്ടില്ല.

വനംവകുപ്പിന്റെ കാമറ നശിപ്പിച്ചെന്നാരോപിച്ച് 28ന് വൈകിട്ടാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് വീട്ടിലെത്തിച്ച മത്തായിയെ രാത്രി എട്ടുമണിയോടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. പക്ഷേ മരിച്ചത് രാത്രി 10 നാണെന്നാണ് ജി.ഡിയിലുള്ളത്. ഗുരുനാഥൻമണ്ണ് സെക്ഷൻ ഫോറസ്റ്റ് ഒാഫീസറും മറ്റൊരു വനപാലകനും രാത്രി പത്തിന് ശേഷം ചിറ്റാർ സ്റ്റേഷനിലെത്തി ജി.ഡി കൊണ്ടുപോയെന്ന് വ്യക്തമായിട്ടുണ്ട്. ഇൗ സമയം സ്റ്റേഷനിൽ വനിതാ ഫോറസ്റ്റ് ഒാഫീസറും വനപാലകനുമാണുണ്ടായിരുന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നേകാലോടെ ജി.ഡി തിരിച്ചെത്തിച്ചു. പത്തനംതിട്ട നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ജി.ഡിയിൽ കൃത്രിമം നടന്നെന്ന് കാട്ടിയതായി കണ്ടെത്തി.

 വനപാലകർക്കെതിരെ കേസെടുക്കും

മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ചിറ്റാർ സ്റ്റേഷനിലെ ഏഴ് വനപാലകർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തേക്കും. ഇവരിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. അഞ്ചുപേരെ സ്ഥലംമാറ്റി. മത്തായി കാമറ നശിപ്പിച്ചത് മൊഴികൊടുത്ത ചിറ്റാർ സ്വദേശി അരുൺ പറഞ്ഞത് കളവാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെയും കേസെടുക്കും. പത്ത് വനപാലകരുൾപ്പെടെ മുപ്പതുപേരെ ചോദ്യംചെയ്തു. മത്തായിയെ അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ മുകളിലെ നിലയിലുണ്ടായിരുന്ന യുവാവിന്റെ മൊഴിയെടുത്തിട്ടുണ്ട്. ഇയാൾ നിർണായക സാക്ഷിയാകും.