imran-khan

ന്യൂഡൽഹി: ലഡാക്ക്, ജമ്മു കാശ്മീർ തുടങ്ങിയ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ മാപ്പ് , പാകിസ്ഥാൻ ഭരണകൂടം പുറത്തിറക്കി. ഗുജറാത്തിലെ ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങളും പാകിസ്ഥാൻ അതിർത്തിയുടെ അകത്താക്കിയാണ് രാജ്യം മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ അനധികൃതമായാണ് ഇന്ത്യ കൈവശം വച്ചിരിക്കുന്നതെന്നും ഭൂപടത്തിലൂടെ പാകിസ്ഥാൻ ആരോപിക്കുന്നു.

ഈ മാപ്പ് ആണ് ഇനി മുതൽ രാജ്യത്തെ വ്യവഹാരങ്ങളിൽ ഉപയോഗിക്കുക എന്നുകൂടി പാക് സർക്കാർ പറയുന്നു. ചൊവാഴ്ചയാണ് ഈ മാപ്പ് ഭരണകൂടം അംഗീകരിച്ചത്. ഇതാദ്യമായാണ് പാകിസ്ഥാൻ പരസ്യമായി ഇന്ത്യയ്‌ക്കെതിരെ ഇത്രയും കടുത്ത ഒരു നീക്കം പരസ്യമായി തന്നെ നടത്തുന്നത്.

ഇന്ന് രാവിലെ ഫെഡറൽ കാബിനറ്റ് സമ്മേളനത്തിലൂടെ പുതിയ ഭൂപടം 'അംഗീകരിച്ച' ഇമ്രാൻ ഖാൻ, പുതിയ മാപ്പിന് പാകിസ്ഥാനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് കൂടി പ്രസ്താവിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞുകൊണ്ട് അവിടം കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് എതിരായാണ് ഇപ്പോൾ ഈ നീക്കം നടത്തുന്നതെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറയുന്നു.