franco

ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളക്കലിന്റെ ഹർജി സുപ്രീംകോടതി തളളി. ജലന്ധറിലെ മുൻ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി തീരുമാനത്തെ എതിർക്കാൻ ശ്രമിച്ച ഫ്രാങ്കോയുടെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിക്കുകയും ചെയ്തു.

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തളളിയിരുന്നു. കേസിൽ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഫ്രാങ്കോയുടെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നായിരുന്നു നടപടി.

സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കൽ സുപ്രീംകോടതിയെ സമീപിച്ചത്.