മുംബയ്: രാജ്യത്തെ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് നാലുശതമാനത്തിൽ തുടരും. കൊവിഡ് കാലത്ത് വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികളാണ് റിസർവ് ബാങ്ക് സ്വീകരിച്ച് വരുന്നത്. അതുകൊണ്ടാണ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
മേയിലാണ് 40 ബേസിസ് പോയിന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക്ഡൗൺ മൂലം വിതരണശൃംഖലയിൽ തടസമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിൽ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തൽ. മൂന്നുദിവസം നീണ്ടുനിന്ന വായ്പ അവലോകന യോഗമാണ് ഇന്ന് അവസാനിച്ചത്.
നാഷണൽ ഹൗസിംഗ് ബാങ്കായ നബാർഡിന് പണലഭ്യത ഉറപ്പാക്കാൻ പ്രത്യേക നടപടിയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം വിതരണശൃംഖലയിലെ തടസംമൂലം പണപ്പെരുപ്പഭീഷണി നിലനിൽക്കുകയാണെന്നും വ്യക്തമാക്കി. സാമ്പത്തിക മേഖലയിൽ ഉണർവ് പ്രകടമാണ്. എന്നിരുന്നാലും കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നത് പലയിടങ്ങളിലും അടച്ചിടൽ തുടരുന്നത് നിർബന്ധമാക്കിയെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
ആഗോള സാമ്പത്തിക മേഖല ദുർബലമായി തുടരുകയാണ്. എന്നാൽ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണ്. രാജ്യത്തെ യഥാർഥ ജി.ഡി.പി വളർച്ച നെഗറ്റീവിലാണെങ്കിലും കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ അനുകൂല സൂചനകളാണ് വിപണിയിൽ നിന്ന് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പണലഭ്യത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മർദം ലഘൂകരിക്കുന്നതിനുമുള്ള നടപടികൾ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ഗവർണർ വായ്‌പ കൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും റിസർവ് ബാങ്ക് സ്വീകരിക്കുമെന്ന് പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് മുൻഗനണ മേഖലയിൽ ഉൾപ്പെടുത്തിയുള്ള വായ്പ അനുവദിക്കും. ഇടത്തരം സൂക്ഷ്‌മ ചെറുകിട (എം.എസ്.എം.ഇ) മേഖലിയലെ വായ്പകൾ പുന:ക്രമീകരിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.