jail

ഡെഹ്‌റാഡൂൺ: കൊവിഡ് കാലത്ത് എല്ലാവർക്കും ദുരിതമാണ്. ജോലി നഷ്‌ടമായവർ, ജോലിക്ക് ശമ്പളം ലഭിക്കാത്തവർ, ആഹാരം വാങ്ങാൻ പണമില്ലാതായവർ അങ്ങനെ കഷ്‌ടപ്പെടുന്നവർ നിരവധിയാണ്. എന്നാൽ ഉത്തരാഖണ്ഡിലെ ഒരു വിഭാഗം നല്ല നടപ്പുകാരായ തടവുകാർക്ക് ഇത് ആശ്വാസത്തിന്റെ ദിനങ്ങളാണ്. വിവിധ ജയിലുകളിലായി നൂറോളം തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കുഴപ്പക്കാരല്ലാത്ത തടവുകാർക്ക് ജാമ്യം നൽകിയോ, പരോൾ അനുവദിച്ചോ പുറത്തിറങ്ങാൻ അനുവദിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് ജയിൽ ഭരണ അധികൃതർ.

സമൂഹത്തിന് ആപത്തുണ്ടാക്കുന്നവരോ, അപകടകാരികളോ ആയ കു‌റ്റവാളികൾക്ക് ജാമ്യവും പരോളും നൽകില്ലെന്ന് അധികൃതർ പറയുന്നു. '3800 ആണ് ഉത്തരാഖണ്ഡിലെ ജയിലുകളിലെ പരമാവധി ശേഷി. എന്നാൽ 5000ത്തോളം പേരാണ് നിലവിൽ ജയിലുകളിലുള‌ളത്. എണ്ണം കുറക്കണമെന്ന് സംസ്ഥാന ലീഗൽ സർവ്വീസ് അതോറി‌റ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.' അഡീഷണൽ ഡയറ‌ക്‌ടർ ജനറൽ (ജയിൽ) പിവികെ പ്രസാദ് പറഞ്ഞു. രോഗം പടർന്ന് പിടിക്കുന്നത് തടയാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും 500 മുതൽ 1000 പേരെ ഒഴിവാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു.