fb

വാഷിംഗ്ടൺ: കുട്ടികൾക്ക് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാനാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തു. കൊവിഡ് വൈറസ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചുവെന്നാരോപിച്ചാണ് നടപടി.

തങ്ങളുടെ പോളിസിക്ക് വിരുദ്ധമായ തരത്തിൽ തെറ്റായ വിവരം പങ്കുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് ട്രംപിന്റെ വീഡിയോ നീക്കം ചെയ്തത്. ട്വിറ്റർ നിയമങ്ങൾക്കെതിരായ സന്ദേശം എന്ന് ചൂണ്ടിക്കാട്ടി ടീം ട്രംപ് കാമ്പയിൻ എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ ട്വിറ്റർ നീക്കുകയും ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിന്റെ ഒരുഭാഗമാണ് ടീം ട്രംപ് കാമ്പയിനേഴ്സ് പങ്കുവച്ചത്. സ്കൂളുകൾ തുറക്കാമെന്ന് പറഞ്ഞ ട്രംപ് മിക്കകുട്ടികൾക്കും വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. കുട്ടികൾ കൊവിഡിനെ പ്രതിരോധിക്കുമെന്നതിൽ യാതൊരു വിധത്തിലുമുള്ള കണ്ടെത്തലും ഇതുവരെ വന്നിട്ടില്ല. ''വീഡിയോയിൽ ഒരു കൂട്ടം ആളുകൾ കൊവിഡിൽ നിന്ന് രക്ഷപ്പെടുന്നുവെന്ന തെറ്റായ അവകാശവാദങ്ങൾ ഉൾപ്പെടുന്നു. കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തങ്ങളുടെ നയങ്ങളുടെ ലംഘനമാണ്''- ഫേസ്ബുക് പോളിസി വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ അറിയിച്ചു.