കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം. കുറ്റപത്രം വായിച്ച് കേൾക്കുന്ന പതിമൂന്നാം തിയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.
തനിക്കെതിരായ സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കൽ സുപ്രീംകോടതിയെ സമീപിച്ചത്. തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് ഹർജിയിൽ ഫ്രാങ്കോ മുളയ്‌ക്കൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫ്രാങ്കോ മുളയ്‌ക്കലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി നിലപാട്.
കോടതി തീരുമാനത്തെ എതിർക്കാൻ ശ്രമിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ ചോദിച്ചിരുന്നു. ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.