lockdown

തിരുവനന്തപുരം: തീരദേശത്ത് ലോക്ക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേർ കൂടിനിന്നാണ് പ്രതിഷേധിക്കുന്നത്. കാഞ്ഞിരംകുളം, പൂവാർ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തുകയാണ്. ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഈമാസം 16 വരെ ലോക്ക് ഡൗൺ കർശനമായി തുടരാനാണ് തീരുമാനം. ഈ പ്രദേശങ്ങളിൽ തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾക്കൊളളിച്ച് ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രവർത്തിക്കാം. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. ഈമാസം പത്ത് മുതൽ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും നടത്താനും അനുമതി നൽകിയിട്ടുണ്ട്. . എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചുമാത്രമേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുളളൂ.