തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ ചികിത്സിക്കുന്നതിന് വിശദമായ മാർഗ നിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. അതാത് ജില്ലകളിൽ നിന്നുള്ള നിർദേശങ്ങൾ പരിഗണിച്ചായിരിക്കണം വീട്ടിൽ നിരീക്ഷണ സംവിധാനം ഒരുക്കേണ്ടത്. ജില്ലകളിലെ കോൾ സെന്ററുകളും ടെലി മെഡിസിൻ , വാഹന സംവിധാനങ്ങളും എല്ലാം പൂർണമായും പ്രവർത്തന സജ്ജമായിരിക്കണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗിയാണെങ്കിൽ നിലവിലെ ഡിസ്ചാർജ് മാനദണ്ഡങ്ങൾ ഇവർക്കും ബാധകം ആയിരിക്കും.
കൊവിഡ് പോസിറ്റീവ് ആയ ആളെ വീട്ടിൽ നിരീക്ഷണത്തിലാക്കുമ്പോൾ വീട് വരെ വാഹനം വരുമെന്നുള്ള കാര്യം ഉറപ്പു വരുത്തണം. മൊബൈൽ ടെലിഫോൺ സൗകര്യവും ഉറപ്പാക്കണമെന്ന് മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ വീട്ടിൽ ഉണ്ടാകാനോ അവരുമായി ബന്ധം വരനോ പാടില്ല.സ്വന്തം ആരോഗ്യ നിലയെ കുറിച്ച് രോഗി ചാർട്ട് തയ്യാറാക്കണം. ദിവസവും ടെലി കൺസൾട്ടേഷനും നിർബന്ധമാണ്. രോഗിയും രോഗിയെ പരിചരിക്കുന്ന ആളും ത്രീ ലയർ മാസ്‌ക് ധരിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
മെഡിക്കൽ ഓഫീസറോ പ്രദേശിക ആരോഗ്യ വകുപ്പ് അധികൃതരോ രോഗിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കണം. ആരോഗ്യ സ്ഥിതി ഗുരുതരമാകുന്ന തരത്തിൽ മറ്റ് അസുഖങ്ങൾ കൊവിഡ് രോഗിക്ക് ഉണ്ടാകാൻ പാടില്ല.ഗർഭിണികളെ വീട്ട് നിരീക്ഷണത്തിലാക്കാനും അനുമതി ഇല്ല. വീട്ട് നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് പോസിറ്റീവ് ആയ ആൾക്ക് മാനസിക ആരോഗ്യം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. 12 വയസിൽ താഴെ ഉള്ളവർ ആണെങ്കിൽ ആരോഗ്യമുള്ള മുതിർന്ന ഒരാൾ കുട്ടിക്കൊപ്പം റൂം നിരീക്ഷണത്തിൽ കഴിയണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.