കൊച്ചി:തന്റെ നഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളിയതിനെത്തുടർന്ന് രഹ്ന ഫാത്തിമ തിങ്കളാഴ്ച കൊച്ചിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങും. ഭർത്താവ് മനോജാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ ഡൽഹിയിലുളള രഹ്ന ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലേക്ക് തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രഹ്നയുടെ മുൻകൂർ ജാമ്യഹർജി ഇന്നാണ് സുപ്രീംകോടതി തളളിയത്. പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് ഹർജി തളളിയത്.
പ്രായപൂർത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അർദ്ധനഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും കേസെടുത്തിരുന്നു. ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴി വക്കുകയും നിരവധിപേർ രഹ്നയ്ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.