ഭോപ്പാൽ : നാട്ടുകാർ നോക്കിനിൽക്കെ സിഖ് യുവാവിനെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. മദ്ധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ് സംഭവം. കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വെളിച്ചത്താവുന്നത്.
ആൾക്കൂട്ടത്തിന് മുന്നിലൂടെ പ്രേംസിംഗ് എന്ന സിഖ് യുവാവിന്റെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും അടിക്കുന്നതുമാണ് 50 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു സിഖ് യുവാവിനെ പൊലീസ് തള്ളിമാറ്റുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ തങ്ങളെ രക്ഷിക്കണമെന്ന് പ്രേം സിംഗ് കണ്ടു നില്ക്കുന്നവരോട് അഭ്യർത്ഥിക്കുന്നതും കാണാം.
Beastly attack on Giani Prem Singh Granthi & other Sikhs in MP is an outrage against humanity. Utterly reprehensible & unacceptable!#Sikhs all over the world are deeply shocked. I urge CM @ChouhanShivraj to take imm & examplary action against all those guilty of this brutality. pic.twitter.com/e3N2M8tJty
— Harsimrat Kaur Badal (@HarsimratBadal_) August 7, 2020
വീഡിയോ വൈറലായതോടെ എ.എസ്.ഐ സീതാറാം യാദവ്, ഹെഡ് കോൺസ്‌റ്റബിൾ മോഹൻ ജാമ്ര എന്നിവരെ സസ്പെന്റ് ചെയ്തതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെ അറിയിച്ചു. ' ബർവാനിയിൽ നടന്ന ക്രൂരമായ ഈ സംഭവം തന്നെ വേദനിപ്പിക്കുന്നതായും ഇത്തരം പെരുമാറ്റം യാതൊരു കാരണവശാലും പൊറുക്കാനാകില്ലെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും ചൗഹാൻ ട്വീറ്റ് ചെയ്തു.
സംഭവത്തിൽ കമൽ നാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ബർവാനി എസ്.പി നിമിഷ് അഗർവാൾ പറഞ്ഞു. ജബൽപൂർ ജില്ലയിൽ പ്രേം സിംഗിന്റെ പേരിൽ മൂന്ന് മോഷണക്കേസുകളുണ്ടെന്നും വാഹന പരിശോധനയ്ക്കിടെ ലൈസൻസില്ലാത്തതിനും മദ്യപിച്ചതിന്റെ പേരിലുമാണ് പൊലീസ് ഇവരെ പിടികൂടിയതെന്നും ഇതിനിടെ ഇവർ പൊലീസുമായി കലഹം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് നിമിഷ് അഗർവാൾ പറഞ്ഞു.