തിരുവനന്തപുരം:പാലവും റോഡും ഒലിച്ചുപോയി, മൂന്നാർ രാജമലയിലെ ദുരന്തസ്ഥലത്തേക്ക് എത്താനാവാതെ രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും പകച്ചുനിന്നപ്പോൾ എല്ലാവരും നോക്കിയത് സർക്കാരിന്റെ ഹെലികോപ്ടറിനെ. എങ്ങും കാണുന്നില്ല. ദുരന്തനിവാരണത്തിനും അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാൻ പ്രതിമാസം 1.70കോടി മുൻകൂർനൽകി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരം വിമാനത്താവളത്തിൽ വിശ്രമത്തിൽ .കാറ്റുവീശിയാലോ, മഴക്കാറ് കണ്ടാലോ കോപ്ടർ പറക്കില്ല. വി.വി.ഐ.പികൾക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിനുമാണെങ്കിൽ റെഡി.
പൊതുമേഖലാസ്ഥാപനമായ പവൻഹാൻസിൽ നിന്ന് ഏപ്രിൽ ഒന്നിനാണ് ഇരട്ടഎൻജിൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. മാസം ഇരുപത് മണിക്കൂർ പറക്കാൻ 18 ശതമാനം ചരക്കുസേവന നികുതിയടക്കം 1,70,63,000രൂപ. 20 മണിക്കൂറിൽ കൂടിയാൽ മണിക്കൂറിന് 67,926 രൂപ വീതം . രോഗികളെ എയർലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ടെന്നാണ് പറഞ്ഞിരുന്നത്. മേയ്9നും ജൂലായ്21നും അവയവമാറ്റത്തിനുള്ള ഹൃദയവുമായി കൊച്ചിയിലേക്ക് പറന്നു. ചീഫ്സെക്രട്ടറി വിശ്വാസ്‌മേത്തയും ഡിജിപി ലോക്നാഥ്ബെഹറയുമൊത്ത് റിട്ടയർമെന്റിന്റെ തലേന്ന് ടോംജോസ് പമ്പയിലേക്ക് വിവാദയാത്ര നടത്തിയതും ഈ കോപ്ടറിൽ. ഇതുവരെ ചെലവ് 6.80കോടി.
നാല് മാസത്തിനിടെ 80 മണിക്കൂർ പറക്കാമായിരുന്ന കോപ്ടർ എട്ട് മണിക്കൂർ പോലും പറന്നിട്ടില്ല. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനെന്ന പേരിൽ 10 ദിവസം മുൻപ് കോഴിക്കോട്ടെത്തിച്ചെങ്കിലും മഴയും കാറ്റും കാരണം പറക്കാനായില്ല. മുൻപ് അവയവങ്ങൾ കൊച്ചിയിലെത്തിക്കാൻ സർക്കാർ ആവശ്യപ്പെടുമ്പോൾ വ്യോമസേനയുടെ ഹെലികോപ്ടർ എത്തിക്കാറുണ്ടായിരുന്നു. ഒരു ലക്ഷം രൂപയാണ് ചെലവ്. ഓഖി-പ്രളയകാലത്ത് വ്യോമനിരീക്ഷണത്തിനും സേനാഹെലികോപ്ടറാണ് ഉപയോഗിച്ചത്. 1.70കോടിക്ക് മൂന്ന് കോപ്ടർ നൽകാമെന്ന് ബംഗളൂരുവിലെ ചിപ്‌സൺ ഏവിയേഷൻ വാഗ്ദാനം ചെയ്തിരുന്നതാണ്. കേരളം 1.70കോടി നൽകിയ കോപ്ടറിന് ഛത്തീസ്ഗഡിൽ 85 ലക്ഷമേ വാടകയുള്ളൂ.
പിന്നെന്തിന് കോപ്ടർ
*എല്ലാ കാലാവസ്ഥയിലും രാത്രിയിലടക്കം പറക്കാനും ഇറങ്ങാനുമുള്ള സംവിധാനമുണ്ടെന്നായിരുന്നു അവകാശവാദം. മഴയും കാറ്റുമുള്ളപ്പോൾ കാഴ്ച പരിധി കുറയുമെന്ന് ഇപ്പോഴത്തെ വാദം .
* സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി പറയുന്നതെങ്കിലും ജീവനക്കാർക്ക് ഇതിനുള്ല പരിശീലനമില്ല.
* വനത്തിനുള്ളിൽ കഴിയുന്ന മാവോയിസ്റ്റുകൾ കോപ്ടറിന്റെ ശബ്ദം കേട്ട് കടന്നുകളയുമെന്ന് പൊലീസ്.
"കാലാവസ്ഥ മോശമായത് കൊണ്ടാണ് രാജാമലയിലെ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നത്. "
-പിണറായി വിജയൻ
മുഖ്യമന്ത്രി