mm-mani

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പുയരുന്നതിൽ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി. ഡാം തുറക്കേണ്ടത് തമിഴ്നാടാണ്. ഡാം തുറക്കുന്നതിന്റെ നിയന്ത്രണം അവർക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം.എം മണി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 134 അടിയായി ഉയർന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവുണ്ട്. ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാൽ രണ്ടാം നിർദേശം നൽകും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി. ഈ ഘട്ടത്തിലെത്തിയാൽ സ്പിൽവെഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും.

പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. ചപ്പാത്ത്, വള്ളക്കടവ് ,ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ കഴിഞ്ഞ ദിവസം മാറ്റിപ്പാർപ്പിച്ച് തുടങ്ങി. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സെക്കന്റിൽ പതിനാലായിരം ഘനയടിവെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.