കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട് തകർന്ന എയർഇന്ത്യ വിമാനം രണ്ട് തവണയെങ്കിലും ലാൻഡ് ചെയ്യാൻ ശ്രമിച്ചിരുന്നതായി ഫ്ളൈറ്റ് ട്രാക്കിംഗ് ആപ്പായ ഫ്ളൈറ്റ്ട്രേഡർ24ൽ തെളിഞ്ഞു. ടേബിൾടോപ് ആകൃതിയുളള എയർപോർട്ടിൽ ദുബായിൽ നിന്നും കോഴിക്കോടേക്ക് എത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ബോയിംഗ് 737എൻജി മാതൃക വിമാനം ലാൻഡിംഗിനിടെ തെന്നിമാറിയാണ് അപകടമുണ്ടായത്.കനത്ത മഴയെ തുടർന്ന് കാഴ്‌ച മറഞ്ഞതാകാം അപകട കാരണം എന്ന് കരുതുന്നു.
ടേബിൾടോപ് മാതൃകയിലെ വിമാനത്താവളത്തിൽ ഉയർന്ന പ്രതലത്തിലാണ് റൺവെ. ഇവയുടെ അറ്രം വലിയ കുഴികളാണ്. എപ്പോഴും ഇത്തരം എയർപോർട്ടുകൾ ലാൻഡിംഗിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നവയാണ്. എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ട് പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 18 പേരാണ് മരിച്ചത്. 15 പേർഇപ്പോഴും അതീവ ഗുരുതരനിലയിലാണ്. 92 പേർക്ക് ആകെ പരുക്കുണ്ട്. 174 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 10 കുട്ടികളും ഉൾപ്പെടും. രണ്ട് പൈലറ്റുമാരും നാല് ക്യാബിൻ ക്രൂവുമാണ് വിമാനത്തിൽ ജീവനക്കാരായി ഉണ്ടായിരുന്നത്. കോഴിക്കോട് ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് രാജ്യത്തുണ്ടായ വലിയ വിമാനാപകടം 2010ൽ മംഗളുരു വിമാനത്താവളത്തിലേതാണ്. അന്ന് ദുബായിൽ നിന്നും മംഗളുരുവിലേക്ക് എത്തിയ വിമാനം തകർന്ന് 158 പേർ മരണമടഞ്ഞു. രക്ഷപ്പെട്ടത് വെറും എട്ടുപേർ മാത്രമാണ്.