വാഴ്സോ: പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി പത്തു സ്ത്രീകൾ നിരന്ന് നിന്നപ്പോൾ പോളിഷ് പാർലെമെന്റിന് മഴവില്ലഴക്. പോളണ്ട് പ്രസിഡന്റായ ആൻഡ്രേ ഡ്യുഡയുടെ എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയോടുള്ള വിദ്വേഷത്തിനെതിരെ, മഴവിൽ നിറങ്ങളിലുള്ള വസ്ത്രങ്ങളും മഴവില്ല് മാസ്‌കും അണിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു പത്ത് പ്രതിപക്ഷ വനിതാ എം.പിമാർ. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡ്യൂഡയുടെ സത്യപ്രതിഞ്ജ ചടങ്ങിനിടെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പോളണ്ട് പതാകക്കൊപ്പം മഴവില്ല് പതാകയും കൈയ്യിൽ പിടിച്ച് പാർലമെന്റിന് പുറത്തും ഇവർ പ്രതിഷേധം രേഖപ്പെടുത്തി.
'ഭരണഘടന എല്ലാവർക്കും തുല്യത അനുവദിച്ചിട്ടുണ്ട്..അത് പ്രസിഡന്റിനെ ഓർമ്മപ്പെടുത്തുകയായിരുന്നു ലക്ഷ്യം.' - പ്രതിഷേധത്തിന് ശേഷം ഇടതുപക്ഷ എം.പി അന്ന മരിയ സുക്കോവ്‌സ്‌ക പറഞ്ഞു.
ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ എന്നീ വിഭാഗങ്ങൾ ഒരു സങ്കല്പം മാത്രമാണെന്ന് ജൂലായിൽ ഡ്യുഡ പറഞ്ഞിരുന്നു.