ബ്രിട്ടൻ: പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തുമ്പോൾ 'വെറൈറ്റി' വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ചിലർ കടലിനടിയിൽ വച്ച്, മറ്റ് ചിലർ മലമുകളിൽ വച്ച്, വേറെ ചിലരാകട്ടെ, ആകാശത്ത് വച്ചും ' വിൽ യു മാരി മീ' എന്നു ചോദിച്ച് മോതിരം നീട്ടും.
ബ്രിട്ടീഷ് യുവാവായ ആൽബർട്ടാകട്ടെ, തങ്ങൾ ഒന്നിച്ചു കഴിയുന്ന വീടാണ് വിവാഹാഭ്യർത്ഥനയ്ക്കുള്ള വേദിയായി തിരഞ്ഞെടുത്തത്. വീടു മുഴുവൻ അലങ്കരിച്ച്, സുഗന്ധപൂരിതമായ നൂറോളം മെഴുകുതിരികൾ കത്തിച്ച്, വർണ ബലൂണുകൾ തൂക്കി, രണ്ടു ഗ്ളാസുകളിൽ വൈൻ പകർന്ന്, പ്രിയതമയ്ക്ക് സമ്മാനിക്കാനുള്ള മോതിരം കേക്കിനുള്ളിൽ ഒളിപ്പിച്ച് സർപ്രൈസൊരുക്കി കാമുകൻ.
എല്ലാം റെഡിയാക്കിയ ശേഷം ആൽബർട്ട് കാമുകിയെ ഓഫീസിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനായി ഇറങ്ങി. തിരികെ വരുമ്പോൾ ഈ ഒരുക്കങ്ങളെല്ലാം കണ്ട് കാമുകി ഞെട്ടിത്തരിച്ചുപോകുമെന്നായിരുന്നു ആൽബർട്ടിന്റെ പ്രതീക്ഷ. പക്ഷേ, സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ മറ്റൊന്നായിരുന്നു. കാമുകി ഞെട്ടി. ഒപ്പം ആർബർട്ടും. കാരണം മടങ്ങിയെത്തിയപ്പോൾ തങ്ങളുടെ വീട് മൊത്തം കത്തിപ്പടരുന്നതാണവർ കണ്ടത്.
ആരോ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് മൂന്ന് യൂണിറ്റോളം ഫയർ എൻജിനുകളും സ്ഥലത്തെത്തിയിരിക്കുന്നു. അവർ തീയണയ്ക്കാൻ ശ്രമിക്കുമ്പോഴും എന്താണ് സംഭവിച്ചതെന്ന് ആൽബർട്ടിന് മനസിലായില്ല. പിന്നീട് അഗ്നിശമന ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴാണ് കാമുകിക്ക് സർപ്രൈസ് നൽകുന്നതിനായി വീട് ഒരുക്കിയ കാര്യവും, നൂറോളം ടീ ലൈറ്റ് കാൻഡിലുകൾ കത്തിച്ചുവച്ച കാര്യവുമെല്ലാം ആൽബർട്ട് വെളിപ്പെടുത്തുന്നത്.
മെഴുകുതിരിയിൽ നിന്ന് തീ പടർന്നാണ് വീട് കത്തിയത്. വീട്ടിൽ ആരുമില്ലാത്തതിനാൽ അയൽവാസികളാണ് സംഭവം ഫയർ സ്‌റ്റേഷനിൽ വിളിച്ചറിയിച്ചത്. എന്തായാലും ആൽബർട്ടിനുണ്ടായ ഈ ദുരനുഭവത്തെ ഒരു പാഠമായി കരുതണമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇത്തരത്തിൽ അശ്രദ്ധമായി കാര്യങ്ങൾ ചെയ്യുന്നത് വലിയ വിപത്തുകൾ വിളിച്ചുവരുത്തുമെന്നും ആൽബർട്ടിന്റെ ഫ്ളാറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ അവർ ചൂണ്ടിക്കാട്ടുന്നു.