തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും രാജമലയിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും ധന സഹായം പ്രഖ്യാപിച്ചതില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സമൂഹ മാദ്ധ്യമങ്ങളിലും മറ്റും ഇത് സംബന്ധിച്ച് സർക്കാരിനെതിരെ വ്യാപക പ്രചരണമാണ് നടന്നിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയുളള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇത്തരം പ്രചാരണങ്ങൾ തെറ്റിദ്ധാരണയുടെ പുറത്താണെന്നും ചിലര്‍ മനപ്പൂര്‍വ്വവും ഈ പ്രചാരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ടും രണ്ട് തരത്തിലുള്ള സംഭവങ്ങളാണെന്നും ദുരന്തത്തിന് ശേഷം എടുക്കേണ്ട നടപടികൾ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജമലയിലെ ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ചത് പ്രാരംഭ ധനസഹായം മാത്രമാണെന്നും അതോടെ എല്ലാം തീരുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജമലയിൽ രക്ഷാ പ്രവര്‍ത്തനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിന് ശേഷം മാത്രമെ നഷ്ടം എത്രയാണെന്നും, ദുരന്തത്തിന്‍റെ വ്യാപ്തി എത്രത്തോളമെന്നും മനസിലാക്കാന്‍ കഴിയു. എല്ലാം നഷ്ടപ്പെട്ട ഒരു അവസ്ഥയാണ് അവിടെയുള്ളതെന്നും ഇത്തരത്തില്‍ നഷ്ടം സംഭവിച്ച ജനതയെ ചേര്‍ത്തുപിടിക്കേണ്ട ഉത്തരവാദിത്ത്വമാണ് സര്‍ക്കാരിനുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജമലയിലെ ജനങ്ങളുടെ ജീവനോപാധിയും, വാസസ്ഥലവും എല്ലാം നഷ്ടമായിട്ടുണ്ടെന്നും അത് വീണ്ടും ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഏത് രീതിയില്‍ വേണം എന്നത് രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞെ പറയാന്‍ സാധിക്കൂവെന്നും ആദ്യഘട്ട പ്രഖ്യാപനം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചില ആളുകൾ പറയുന്നത് രാജമലയില്‍ പോയില്ലെന്നാണ് . അവിടെ ചിലര്‍ മണ്ണിനടിയില്‍ കഴിയുന്നു, കോഴിക്കോട് ആശുപത്രിയിൽ എന്തിനാണ് പോയത് എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഇതിലും കാണേണ്ടത് രാജമലയിൽ ഇപ്പോള്‍ നടക്കുന്നത് രക്ഷാപ്രവര്‍ത്തനമാണ്. അതിനായി വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കണം അതിന് വേണ്ടി രണ്ട് മന്ത്രിമാര്‍ അവിടെ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നാറില്‍ എത്താന്‍ പോലും ശ്രമിച്ചു. കാലവസ്ഥ മോശമായതിനാല്‍ പിന്നീട് ഈ മന്ത്രിമാര്‍ കാര്‍ മാര്‍ഗമാണ് പോയത്. ഒരോ സ്ഥലത്തിന്‍റെ സാഹചര്യം അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂരില്‍ അതിവേഗമുള്ള രക്ഷപ്രവര്‍ത്തനമാണ് നടന്നതെന്നും അതിന് നാടിന്‍റെ പ്രത്യേകതകൾ തുണയായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരിൽ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് നോക്കേണ്ടിയിരുന്നത്. ഈ രണ്ട് ദുരന്തത്തിലും ഒരു വേര്‍തിരിവിന്‍റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.