ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയ മന്ത്രി ആരായിരിക്കും? അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമലാ സീതാരാമൻ, നിധിൻ ഗഡ്കരി തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാരാണ്. എന്നാൽ ഇന്ത്യ ടുഡേ മൂഡ് ഓഫ് നാഷൻ പോൾ നടത്തിയ സർവേയിൽ മോദി മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയമന്ത്രി അമിത്ഷായാണ്.
സർവേ പ്രകാരം മോദി മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയമന്ത്രി അമിത് ഷായാണെന്ന് 39 ശതമാനം ഇന്ത്യക്കാരും പറയുന്നു. 2019ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നതുമുതൽ ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വർഷം സർക്കാർ ഏറ്റെടുത്ത ചരിത്രപരമായ തീരുമാനങ്ങൾക്ക് പിന്നിൽ അമിത് ഷായുമുണ്ടായിരുന്നു.
കശ്മീരിന് അമിതാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കല്‍, ഭീകരവിരുദ്ധ നിയമ ഭേദഗതി, പൗരത്വവകശ നിയമ ഭേദഗതി തുടങ്ങി രാജ്യം ചര്‍ച്ച ചെയ്ത് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് അമിത് ഷാ ആയിരുന്നു. കൂടാതെ കൊവിഡിനെതിരെ ഇന്ത്യയുടെ പോരാട്ടത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ പങ്കും വ്യക്തമാണ്.
രാജ്യത്തെ ലോക്ക് ഡൗണും, അൺ ലോക്ക് പുറപ്പെടുവിച്ചപ്പോഴും ആഭ്യന്തരമന്ത്രാലയം പ്രധാനപങ്കുവഹിച്ചു. സർവേ ഫലത്തിൽ അമിത് ഷായ്ക്ക് ശേഷം രണ്ടാംസ്ഥാനത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ്.
17 ശതമാനം ആൾക്കാരാണ് രാജ്നാഥ് സിംഗിന് വോട്ട് ചെയ്തത്. എന്നാൽ ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ രാജ്നാഥ് സിംഗിന് പൊതുജനപ്രീതി ഗണ്യമായി കുറഞ്ഞതായി സർവേയിൽ കാണിക്കുന്നു. 22 ശതമാനമായി പോയിന്റ് ഇടിഞ്ഞു. ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം നാലുമാസമായുള്ള ഇന്ത്യ ചെെന അതിർത്തി പ്രശ്നവും റേറ്റിംഗിൽ ഇടിവുണ്ടാകാൻ കാരണമായതായി സർവേ ഫലത്തിൽ പറയുന്നു.
ലഡാക്കിൽ ഗാൽവാൻ താഴ് വരയിൽ ചെെനീസ് സെെനികരുമായി ഉണ്ടായ ഏറ്റമുട്ടലിൽ കമാന്റിംഗ് ഓഫീസർ ഉൾപ്പെട 20 ഇന്ത്യൻ സെെനികർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചിട്ടും ചെെന ഇതുവരെ പൂർണമായും പിൻമാറിയിട്ടില്ല.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി(10 ശതമാനം), ധനമന്ത്രി നിർമലാ സിതാരാമൻ(9 ശതമാനം), നിയമമന്ത്രി രവി ശങ്കർ പ്രസാദ്(3 ശതമാനം) എന്നിവരാണ് മറ്റ് ജനപ്രിയമന്ത്രിമാർ. രാജ്യത്തെ പിടിച്ചുകുലുക്കിയ കൊവിഡ് മഹാമാരി നേരിട്ടതിലും ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിലെടുത്ത നിലപാടുകളും ജനങ്ങൾക്കിടയിൽ പ്രധാനമായും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇന്ത്യ ടുഡേ ഗ്രൂപ്പ് - കാര്‍വി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദ നേഷൻ സര്‍വേഫലം വ്യക്തമാക്കിയിരുന്നു. സര്‍വേയിൽ പങ്കെടുത്ത 44 ശതമാനം പേരും പറഞ്ഞത് ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്നായിരുന്നു.