pambadam

ആലപ്പുഴ: പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ , മാവേലിക്കര, കുട്ടനാട്, കാർത്തികപ്പളളി താലൂക്ക് പരിധിയിലുളളവർ ജാഗ്രത പുലർത്തണമെന്നും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം കുട്ടനാട്ടിൽ മടവീഴ്ച വ്യാപകമായി. 600 ഏക്കറിലധികം കൃഷി നശിച്ചിട്ടുണ്ട്. നിരവധി വീടുകളിൽ വെളളം കയറിയിട്ടുണ്ട്. കൈനക്കിരി പഞ്ചായത്തിലെ വലിയ തുരുത്ത് പാടശേഖരത്തിൽ മട വീണതോടെ സമീപപ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 300ഓളം കുടുംബങ്ങളെയാണ് ഇവിടെനിന്ന് മാറ്റി പാർപ്പിച്ചത്. കായംകുളത്തും വീടുകളിൽ വെളളം കയറിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ജനങ്ങൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറിയിട്ടുണ്ട്. പമ്പാ ഡാം തുറന്നത് കുട്ടിനാട്ടിന്റെ അവസ്ഥ കൂടുതൽ സ്ഥിതി രൂക്ഷമാകും .

കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ പ്രദേശത്തും വെളളക്കെട്ടുണ്ട്. കിഴക്കൻ വെളളത്തിന്റെ വരവ് ശക്തമായതോടെ പലയിടങ്ങളിലും ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നിട്ടുണ്ട്.