doctor

ശ്രീനഗർ: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. കാശ്മീരിലെ ഡോ. മുഹമ്മദ് അഷ്‌റഫ് മിർ ആണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. കഴിഞ്ഞ നാല് മാസമായി കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ മുൻ നിരയിൽ നിന്നയാളാണ് അഷ്‌റഫ് എന്ന് അധികൃതർ പറയുന്നു.

അഷ്‌റഫിന്റെ സ്രവ സാമ്പിൾ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ശ്രീനഗറിലെ ഷേർ കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മുഹമ്മദ് അഷ്‌റഫിന്റെ മരണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. നേരത്തെ, ഡൽഹിയിലെ നാഷണൽ ഹെൽത്ത് മിഷനിലെ ഡോ. ജാവേദ് അലിയും ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ജോഗീന്ദർ ചൗധരിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇരുവരുടെയും കുടുംബത്തിന് ഡൽഹി സർക്കാർ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.