kani

ചെന്നൈ։ ഹിന്ദി സംസാരിക്കാൻ അറിയാത്തതിനാൽ വിമാനത്താവളത്തിൽ താനൊരു ഇന്ത്യാക്കാരിയാണോ എന്ന തരത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയിൽനിന്ന് സംശയം ഉയർന്നതായി ഡി.എം.കെ എം.പി കനിമൊഴി. ട്വിറ്ററിലൂടെയാണ് വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് കനിമൊഴി വ്യക്തമാക്കിയിരിക്കുന്നത്. എം.പിയുടെ ആരോപണത്തിൽ പ്രതികരണവുമായി സി.ഐ.എസ്.എഫും രംഗത്തുവന്നിട്ടുണ്ട്. മാത്രമല്ല, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സി.ഐ.എസ്.എഫ് പിന്നീട് വ്യക്തമാക്കി.

"എനിക്ക് ഹിന്ദി അറിയാത്തതിനാൽ ഇന്ന് വിമാനത്താവളത്തിൽ വച്ച് തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ എന്നോട് ചോദിച്ചു, താനൊരു ഇന്ത്യാക്കാരി ആണോ എന്ന്. ഹിന്ദി അറിയുന്നത് ഇന്ത്യക്കാരനാകുന്നതിന് തുല്യമാകുന്നത് എപ്പോൾ മുതലാണെന്നത് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു."- എന്നായിരുന്നു കനിമൊഴിയുടെ ട്വീറ്റ്. ഹിന്ദി ഇമ്പോസിഷൻ എന്ന് ഹാഷ്ടാഗും ഇവർ ട്വീറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. "സി.ഐ.എസ്.എഫിന്റെ ഊഷ്മളമായ ആശംസകൾ, നിങ്ങൾക്കുണ്ടായ അസുഖകരമായ അനുഭവം മനസ്സിലാക്കുന്നു. ദയവായി യാത്രയുടെ വിവരങ്ങൾ വിമാനത്താവളത്തിന്റെ പേര്, സ്ഥലം, സമയം, എന്നിവ നൽകിയാൽ തക്കതായ നടപടിയുണ്ടാകും. "കനിമൊഴിക്ക് മറുപടിയായി സി.ഐ.എസ്.എഫ് കുറിച്ചു. ഏതെങ്കിലും ഭാഷ അടിച്ചേൽപിക്കുന്നത് സി.ഐ.എസ്.എഫിന്റെ പോളിസി അല്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, ഹിന്ദി കെട്ടിയേൽപ്പിക്കുന്നുവെന്ന് പറഞ്ഞ് പ്രതിഷേധവുമായി കാർത്തി ചിദംബരം എം.പി അടക്കം നിരവധിയാളുകൾ കടുത്ത ഭാഷയിലുള്ള വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.