bijulal

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാൽ അല്ലാതെ കൂടുതൽ പേർക്ക് പങ്കില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. മുഖ്യപ്രതി ബിജുലാലിന്റെ ഭാര്യയെ പ്രതിചേർത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യില്ല. അതേസമയം കേസ് വിജിലൻസിന് കൈമാറാൻ ശുപാർശ ചെയ്ത് അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് നൽകും.

സിമിയെ ചോദ്യം ചെയ്തെങ്കിലും അക്കൗണ്ടിലേക്ക് പണം വന്നത് അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി. ബിജു ഓൺലൈനിൽ ചീട്ടുകളിച്ച് പണം കളഞ്ഞിരുന്നതായും മൊഴി നൽകി. തട്ടിയെടുത്തതിൽ അഞ്ചരലക്ഷം രൂപ ബിജുവിന്റെ സഹോദരിക്ക് നൽകിയിട്ടുണ്ടെങ്കിലും അവർക്കും തട്ടിപ്പിൽ പങ്കില്ലെന്ന് ഉറപ്പിച്ചു. മറ്റൊരു പ്രധാനസംശയം മുൻ ട്രഷറി ഓഫീസർ ഭാസ്‌കരനെ സംബന്ധിച്ചായിരുന്നു. ഭാസ്‌കരൻ നൽകിയ പാസ് വേഡും യൂസർനെയിമും ഉപയോഗിച്ചാണ് തട്ടിപ്പെന്ന് ബിജു മൊഴി നൽകിയത് കേസിൽ ദുരൂഹത വർദ്ധിപ്പിച്ചിരുന്നു.

ഓഫീസിൽ നിന്ന് നേരത്തെ വീട്ടിൽപോയ ദിവസം അക്കൗണ്ട് ക്ളോസ് ചെയ്യാനായാണ് പാസ് വേഡും യൂസർനെയിമും നൽകിയതെന്നും തട്ടിപ്പ് നടത്തുമെന്ന് കരുതിയില്ലെന്നുമാണ് ഭാസ്കരന്റെ മൊഴി. മൊഴിയിൽ കൂടുതൽ ദുരൂഹതകൾ കാണാത്തതിനാൽ നിലവിൽ ബിജുവിനെ മാത്രം പ്രതിചേർത്ത് അന്വേഷണം മുന്നോട്ടുപോകും. സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടായതിനാൽ വിജിലൻസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന നിയമോപദേശവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ശുപാർശ നൽകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായിരുന്ന എം.ആർ ബിജുലാൽ രണ്ടേമുക്കാൽ കോടിയോളം രൂപയാണ് ട്രഷറിയിൽ നിന്ന് തട്ടിയെടുത്തത്. തട്ടിയെടുത്ത പണം അക്കൗണ്ടിലേക്ക് വന്നതിനാലാണ് എഫ്.ഐ.ആറിൽ ബിജുലാലിന്റെ ഭാര്യ സിമിയേയും പ്രതിചേർത്തിരിക്കുന്നത്. എന്നാൽ സിമിക്ക് തട്ടിപ്പിൽ പങ്കോ അറിവോ ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള നിഗമനം.