nirmala-seetharaman-modi

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൽ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തേജന പാക്കേജിന്റെ രണ്ടാംഘട്ടം അടുത്ത മാസം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണമേഖല എന്നിവയ്ക്കായും പാക്കേജിൽ പ്രാധാന്യം നൽകുകയെന്നാണ് വിവരം. നഗരങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനമായിട്ടായിരിക്കും പദ്ധതിയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

സ്വദേശത്തേയ്‌ക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താൻ നഗരങ്ങളിലെ തൊഴിലവസരം പ്രയോജനപ്പെടുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടൽ. നിർമ്മാണ തൊഴിൽ മേഖലയിൽ മാത്രം 65 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾക്ക് ജോലി ലഭ്യമാകുമെന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനംമൂലമുള്ള തളർച്ചയിൽ നിന്ന് രാജ്യം വിമുക്തമായാൽ വികസനത്തിനുള്ള സാദ്ധ്യതകളുണ്ടാകും. അടിസ്ഥാന സൗകര്യം, നിർമ്മാണ മേഖല എന്നിവ കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങൾ കൂടിവരുമ്പോൾ സമ്പദ്ഘടനയിൽ ഉണർവ് പ്രകടമാകുമെന്നാണ് വിലിയിരുത്തൽ. ഉപഭോഗം വർദ്ധിക്കുകയും അതിലൂടെ തൊഴിലവസരങ്ങൽ ഉണ്ടാവുകയും ചെയ്യും. അതിന്റെ സാദ്ധ്യതകൾ തേടിയുള്ള നിക്ഷേപമാകും കേന്ദ്രം പ്രഖ്യാപിക്കുന്ന അടുത്ത പാക്കേജിലുണ്ടാവുകയെന്നതാണ് വിദഗ്‌ധർ പറയുന്നത്.