കൊച്ചി: എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗി മരിച്ചു. ആലുവ കടുങ്ങല്ലൂർ സ്വദേശി ലീലാമണിയമ്മ എന്ന എഴുപത്തൊന്നുകാരിയാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐ സി യു വിൽ ചികിത്സയിലിരിക്കെ രാവിലെ ഒമ്പതുമണിയോടെയാണ് മരിച്ചത്. ഇവർക്ക് രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നി ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. മരണം കൊവിഡ് മൂലമാണോ എന്നറിയാൽ സ്രവം പരിശോധയ്ക്ക് അയച്ചിരിക്കുകയാണ്.
അതേസമയം,സംസ്ഥാനത്ത് ഇന്നലെ 1,211പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1026 പേരും സമ്പർക്ക രോഗികളാണ്. 103 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കാസർകോട് ചൊവ്വാഴ്ച മരണമടഞ്ഞ തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ ഖാദർ (67), എറണാകുളത്ത് വ്യാഴാഴ്ച മരിച്ച പള്ളുരുത്തി സ്വദേശി കെ.വി.റാഫി (64) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇന്നലെ 27 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. അതേസമയം 970 പേർ രോഗമുക്തരായി. തലസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 292 പുതിയ കേസുകളിൽ 281പേരും സമ്പർക്കരോഗികളാണ്. നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ രോഗം കൂടുതലായി സ്ഥിരീകരിക്കുന്നത്. മലപ്പുറം 170ൽ 145, കോട്ടയം 139ൽ 115,ആലപ്പുഴ 110ൽ 99, കൊല്ലം 106ൽ 88 എന്നിങ്ങനെയാണ് രോബാധിതർ നൂറുകടന്ന ജില്ലകളിലെ സമ്പർക്കവ്യാപന നിരക്ക്.