തിരുവനന്തപുരം: വെറുതെ മൊബൈലിൽ റമ്മി കളിച്ചു തുടങ്ങിയതാണ് ബിജുലാൽ. പിന്നീട് അത് വലിയ കമ്പമായി മാറി. ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിന്റെ റമ്മി ഭ്രമം തുടങ്ങിയത് ഇങ്ങനെയൊക്കെയാണ്. ജോലി കഴിഞ്ഞെത്തിയാൽ വീട്ടിൽ മണിക്കൂറുകളോളം ഊണും ഉറക്കവും ഉപേക്ഷിച്ചും മൊബൈൽ ഫോണിൽ ചീട്ടുകളിക്കും. ചൂതാട്ടം തലയ്ക്കുപിടിച്ചതോടെ പണമെടുക്കാൻ സ്വന്തം ഓഫീസിൽ വെട്ടിപ്പ്നടത്താൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല ബിജുലാലിന്. സൂക്ഷ്മതയോടെ ശ്രദ്ധിച്ച് പണം കൈക്കലാക്കി വന്നു. ആദ്യം പരീക്ഷണമായി കുറച്ച് തുക കൈക്കലാക്കി. അത് വിജയിച്ചതോടെ വലിയ തുകകൾ വെട്ടിച്ചുതുടങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന തോന്നലിൽ ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക് കടന്നു. പക്ഷേ, പലനാൾ കളളൻ ഒരുനാൾ പിടിയിൽ എന്ന ചൊല്ലുപോലെ അവസാനം പിടിക്കപ്പെടുകയും അഴിക്കുളളിലാകുകയും ചെയ്തു.
ആയിരങ്ങൾ വാതുവച്ചുളള കളി
ഒരുവർഷം മുൻപ് ബിജുലാൽ ഓൺലൈൻ റമ്മികളി കണ്ടു. ഇടയ്ക്കിടെ പണം ലഭിച്ച് തുടങ്ങിയതോടെ കളിയിൽ താൽപര്യം കൂടി. ഇടക്ക് പണം കാശ് നഷ്ടമാകുമ്പോൾ അത് തിരിച്ചുപിടിക്കാനായി ആദ്യം സഹപ്രവർത്തകന്റെ 65,000 രൂപ അപഹരിച്ചു.പിന്നീട് ഓഫീസിലെ അക്കൗണ്ടിൽ തന്നെ കൈവച്ചു. അങ്ങനെയാണ് 2.70 കോടി അടിച്ചുമാറ്റിയത്. തന്റെയും ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ള ബാങ്ക് നിക്ഷേപവും സ്വർണവും വസ്തുവകകളുമുൾപ്പെടെ രണ്ട് കോടിയോളം രൂപ ക്രൈംബ്രാഞ്ച് ഇതിനോടകം കണ്ടെത്തിയെങ്കിലും റമ്മി കളിച്ച് 70 ലക്ഷം രൂപ കളഞ്ഞുകുളിച്ചു.
ഒരു മാസത്തിനിടെ 10 ലക്ഷം
തുടക്കത്തിൽ ഒരു ഓൺലൈൻ റമ്മിസൈറ്റിലായിരുന്നു ബിജുലാലിന്റെ കളി. നട്ടപ്പാതിരവരെ കളി നീളാൻ തുടങ്ങിയതോടെ സൈറ്റുകളുടെ എണ്ണം കൂടി. മൂന്ന് ഓൺലൈൻ സൈറ്റുകളാണ് ബിജുലാൽ റമ്മികളിക്കായി ഉപയോഗിച്ചത്. ജോലികഴിഞ്ഞെത്തിയാൽ മൊബൈലും കുത്തിപ്പിടിച്ചുളള ബിജുലാലിന്റെ ഇരിപ്പ് പലപ്പോഴും വീട്ടിൽ വഴക്കിനിടയാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഓഫീസുകൾ അടഞ്ഞതോടെ റമ്മി സൈറ്റുകളിൽ ബിജുലാൽ രാവും പകലും മുഴുകി. ഇതിൽ ഒരു സൈറ്റിൽ കഴിഞ്ഞ ഒരുമാസത്തിനകം പത്ത് ലക്ഷം രൂപയ്ക്കാണ് ബിജുലാൽ ചീട്ടെറിഞ്ഞത്. മറ്റ് സൈറ്റുകളിലും സമാനമായ നിലയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും കണക്കുകൾ പൊലീസ് ശേഖരിച്ചുവരുന്നതേയുള്ളൂ.
തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമെല്ലാം കാലിയായപ്പോൾ ഹൈസ്കൂളിലെ സീനിയർ അസിസ്റ്റന്റായ ഭാര്യയുടെ അക്കൗണ്ടും ബിജുലാലിന്റെ കൈകാര്യത്തിലായി. ഭാര്യയുടെ ശമ്പളമുൾപ്പെടെ എല്ലാം ബിജുലാൽ തന്നെ കൈകാര്യം ചെയ്യാൻ തുടങ്ങിയതിനാൽ അക്കൗണ്ടിലെ വരവ് ചെലവുകളൊന്നും ഭാര്യയ്ക്കും അറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ബിജുലാലിന്റെ മൊഴി. ഭാര്യയെ ചോദ്യം ചെയ്യുന്നതോടെ ഇതിൽ വ്യക്തത വരും.
സ്വർണമാല, കൊലുസ്, വള
ചീട്ടുകളി കുടുംബ കലഹത്തിന് കാരണമായതോടെ ഭാര്യയെ വരുതിയിലാക്കാൻ സ്വർണമാലയും ഒരു ജോഡി കൊലുസും വളകളുമുൾപ്പെടെ രണ്ടരലക്ഷത്തിന്റെ ആഭരണങ്ങൾ വാങ്ങി നൽകിയിരുന്നു. റമ്മി കളിയിൽ ലഭിച്ച പണമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടുകളിൽ നടത്തിയ നിക്ഷേപങ്ങളും ചീട്ടുകളിയിലെ വരുമാനമായാണ് അവരെ ധരിപ്പിച്ചിരുന്നത്. ട്രഷറി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ കവർന്ന കേസിൽ പിടിക്കപ്പെട്ടപ്പോഴാണ് ബിജുലാലിന്റെ ചൂതുകളിഭ്രാന്ത് വീട്ടുകാർക്കും ബോദ്ധ്യപ്പെട്ടത്.
ബിരുദാനന്തര ബിരുദധാരി
നെയ്യാറ്റിൻകരയ്ക്കടുത്ത് കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിളയ്ക്കടുത്ത് സാധാരണ കുടുംബത്തിലാണ് 47കാരനായ ബിജുലാലിന്റെ ജനനം. പരേതനായ രാമൻ- ലീലാ രാമൻ ദമ്പതികൾക്ക് ബിജുലാലും സഹോദരിയുമുൾപ്പെടെ രണ്ട് മക്കൾ. പഠനത്തിൽ സമർത്ഥനായിരുന്ന ബിജുലാൽ പി.ജിയ്ക്ക് ശേഷം എം.എഡും പൂർത്തിയാക്കി. സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചശേഷം താമസിച്ചാണ് ബിജുലാൽ വിവാഹം കഴിച്ചത്. ഗവ. സ്കൂൾ അദ്ധ്യാപികയെ വിവാഹം ചെയ്തശേഷം കരമനയ്ക്ക് സമീപം വീടുവാങ്ങി താമസം തുടങ്ങി. അച്ഛന്റെ മരണശേഷം കുടുംബവീട്ടിൽ അമ്മ തനിച്ചാണ്.
ട്രഷറി വകുപ്പിൽ ക്ളാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ബിജുലാൽ കഴിഞ്ഞ പതിനഞ്ച് വർഷത്തെ സർവ്വീസിനിടെ ജില്ലയ്ക്കകത്തും പുറത്തുമായി പത്തോളം ട്രഷറികളിൽ ജോലി നോക്കിയിട്ടുണ്ട്. ഓൺലൈൻ റമ്മികളി ഭ്രാന്ത് തുടങ്ങുംവരെ ബിജുലാലിന്റെ ജീവിതം സുതാര്യമായിരുന്നുവെന്നാണ് വീട്ടുകാരും അടുത്ത ബന്ധുക്കളും വെളിപ്പെടുത്തുന്നത്. ജോലിയേയും കുടുംബത്തെയുമെല്ലാം മറന്ന് ഓൺലൈൻ ചൂതുകളി ലഹരിയായപ്പോൾ ബിജുലാൽ തന്റെ ജീവിതം വച്ചുതന്നെ ചൂതാട്ടം നടത്തി.