madhu-mohan

ടെലിസീരിയലുകളിലെ മിന്നും താരമായിരുന്നു ഒരു കാലത്ത് മധു മോഹൻ. 'സീരിയൽ മമ്മൂട്ടി', 'സീരിയൽ ഭീഷ്‌മർ' എന്നൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 32 വർഷം മുമ്പ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ‌്ത മാനസി എന്ന സീരിയലിലെ സുദർശൻ എന്ന നായകന്റെ പതിവ് പുഞ്ചിരി മധുമോഹന്റെ മുഖത്ത് ഇപ്പോഴും മായാതെയുണ്ട്. 2800 എപ്പിസോഡുകളിലാണ് മധുമോഹന്റെ സീരിയൽ ജീവിതം.

ഇത്രയും നാൾ എവിടെയായിരുന്നുവെന്നും, മലയാളത്തിലേക്ക് എന്ന് തിരിച്ചുവരുമെന്നുമൊക്കെയുള്ള മലയാളിപ്രേക്ഷകരുടെ വർഷങ്ങളായുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് മധു മോഹൻ. കേരളകൗമുദി ഫ്ളാഷ് മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

മലയാളി വീട്ടമ്മമാരോട് എനിക്ക് എന്നും സ്‌നേഹവും ബഹുമാനവുമാണ്. ചാനൽ തീരുമാനിക്കുന്ന നിയന്ത്രണങ്ങളിൽ നിന്നുകൊണ്ട് എനിക്ക് സീരിയൽ ചെയ്യാൻ കഴിയില്ല. അതിനാലാണ് മലയാളം സീരിയൽ ചെയ്യാത്തത്. എനിക്ക് സ്വാതന്ത്ര്യം വേണം. മലയാളം സീരിയൽ നിർമ്മാണം നിറുത്തിയ ശേഷം ഐ.ടി കമ്പനി ആരംഭിച്ചു. എന്നാൽ തമിഴിൽ വിജയ് ടിവിയിൽ 'നാം ഇരുവർ നമുക്ക് ഇരുവർ', സീ തമിഴിൽ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്നീ സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.

കാണാറുണ്ടെങ്കിലും മലയാളം സീരിയലുകൾ സംതൃപ്‌തി നൽകാറില്ല. കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയലുകൾ. യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം. എന്നാൽ മറ്റു ഭാഷകളിലെ സീരിയലുകൾ ഇത്തരം പോരായ്‌മ നേരിടുന്നില്ല. അവിഹിത ബന്ധത്തിന്റെ കഥാതന്തു എന്റെ ഒരു സീരിയലിനും പ്രമേയമായില്ല. ഇന്ന് എല്ലാ സീരിയലിനും ഇതാണ് പ്രമേയം. അന്ന് ദൂരദർശന്റെ നിയന്ത്രണം പാലിച്ച് സീരിയൽ ഒരുക്കാൻ സാധിച്ചു. വീണ്ടും വന്നാൽ എന്റെ ആശയം അതേപടി പർത്തുവാൻ കഴിയുമെന്ന് ഉറപ്പില്ല.

കഥയുടെ ചില ആശയം ലഭിച്ചിട്ടുണ്ട്. അതു കൃത്യമായി എത്തിയാൽ മലയാള സീരിയൽ രംഗത്തേക്ക് ഞാനും എന്റെ ജെ. ആർ പ്രൊഡക്ഷൻസും വീണ്ടും വരും.