തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ജാഗ്രത തുടരാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദേശിച്ചു.
ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിയന്ത്രിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. ഇന്ന് തൃശൂർ, മലപ്പുറം ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്കൊഴുക്കുന്ന അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ആവശ്യമായ ജാഗ്രത തുടരേണ്ടതാണെന്നും ശക്തമായ കടലാക്രമണ സാദ്ധ്യതയുള്ള തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.