nambi

തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പിനാരായണന് സർക്കാർ നഷ്ടപരിഹാരം കൈമാറി.ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തേ 60 ലക്ഷം രൂപ കൈമാറിയിരുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരതുക കൈമാറിയത്.

കഴിഞ്ഞവർഷം ഡിസംബറിലാണ് നമ്പിനാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശുപാർശ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി നിർദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരുന്നു ഇത്.

നമ്പി നാരായണൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുളള ശുപാർശകൾ സമർപ്പിക്കുന്നതിന് മുൻ ചീഫ്‌സെക്രട്ടറി കെ.ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ശുപാർശ പരിഗണിച്ചായിരുന്നു മന്ത്രിസഭയുടെ തീരുമാനം.