രാജ്കോട്ട് : മാസ്ക് ധരിക്കാതെ കാറിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിളുമായി നടുറോഡിൽ വാഗ്വാദത്തിൽ ഏർപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഭാര്യ റീവ സോളങ്കിയും. ഗുജറാത്തിലെ രാജ്കോട്ടിൽ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. രാജ്കോട്ട് വനിതാ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ സോനാൽ ഗോസായിയാണ് വഴിമധ്യേ ജഡേജയുടെ വാഹനം തടഞ്ഞത്.
നഗരത്തിലെ കിസാൻപര ചൗക്കിലൂടെ ഭാര്യ റീവയ്ക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ജഡേജയെ വനിതാ കോൺസ്റ്റബിൾ തടഞ്ഞത്. പിഴയൊടുക്കാൻ പൊലീസുകാരി നിർദ്ദേശിച്ചത് താരത്തെയും ഭാര്യയെയും ചൊടിപ്പിച്ചു . ഇതോടെ ഡ്രൈവിംഗ് ലൈസൻസ് കാണിക്കാൻ പൊലീസുകാരി ആവശ്യപ്പെട്ടതോടെ നടുറോഡിൽ വാക്ക്പോരായി.
വനിതാ വനിതാ കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന് കാട്ടി ജഡേജയും ഭാര്യയും പിന്നീട് പൊലീസ് മേധാവികളെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. ജഡേജയുമായി വാഗ്വാദത്തിൽ ഏർപ്പെട്ട കോൺസ്റ്റബിൽ സോനാൽ ഗോസായി രക്ത സമ്മർദ്ദം ഉയർന്നതിനിടെ തുടർന്ന് രാജ്കോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ജഡേജ മോശമായി പെരുമാറിയെന്ന് വനിതാ കോൺസ്റ്റബിളും തിരിച്ചാണെന്ന് ജഡേജയും പറഞ്ഞതായി രാജ്കോട്ട് ഡപ്യൂട്ടി കമ്മിഷണർ മനോഹർസിംഗ് ജഡേജ വ്യക്തമാക്കി. ഇരു കൂട്ടരും ഔദ്യോഗികമായി പരാതിയൊന്നും നൽകിയിട്ടില്ല. അതേസമയം ജഡേജ മാസ്ക് ധരിച്ചിരുന്നതായാണ് തനിക്ക് ലഭിച്ച പ്രാഥമിക വിവരമെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ മാസ്ക് ധരിച്ചിരുന്നോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
യു.എ.ഇയിൽ നടക്കുന്ന ഐ.പി.എല്ലിനായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചെന്നൈയിലെ പരിശീലനക്യാമ്പിലേക്ക് പുറപ്പെടാനിരിക്കെയാണ് ജഡേജ വിവാദത്തിൽ ചാടിയത്. ഇൗ മാസം 22നാണ് ടീം ചെന്നൈയിൽനിന്ന് യു.എ.ഇയിലേക്ക് യാത്ര തിരിക്കുന്നത്.
അടി ആദ്യമല്ല
രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ പൊലീസുകാരുമായി കോർത്ത് വിവാദത്തിൽ ചാടുന്നത് ഇതാദ്യമല്ല. 2018ൽ റീവയെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ആരോപണവിധേയനായ പൊലീസ് കോൺസ്റ്റബിൾ സഞ്ജയ് ആഹിറിനെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ജാംനഗറിലായിരുന്നു സംഭവം. റീവ ഓടിച്ചിരുന്ന കാർ സഞ്ജയുടെ ബൈക്കിൽ ഇടിച്ചു ചെറിയ അപകടം ഉണ്ടായി. തുടർന്നു സഞ്ജയ് ബൈക്കിൽ നിന്ന് ഇറങ്ങി റീവയെ മർദിക്കുകയായിരുന്നു. തലമുടിക്കു പിടിച്ചുവലിച്ച ആഹിർ അവരുടെ കരണത്തടിച്ചെന്നും ദൃക്സാക്ഷികൾ മൊഴി നൽകി.